തിരുവനന്തപുരം: തമിഴ്നാട് തെങ്കാശിയിൽ കൊല്ലം സ്വദേശിനി വനിതാ ഗേറ്റ് കീപ്പറെ ഗാർഡ് റൂമിൽ കയറി ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച മലയാളി അറസ്റ്റിൽ. കൊല്ലം പത്തനാപുരം വാഴവിള വീട്ടിൽ അനീഷ് മുരളിയാണ് (27) പ്രതി. കുന്നിക്കോട് 20 കാരിയെ പീഡിപ്പിച്ച കേസിലും പ്രതിയാണിയാൾ.
ഞായറാഴ്ച വൈകിട്ട് 6.30 ഓടെ തമിഴ്നാട് പുളിയറയിൽ നിന്നാണ് അനീഷ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. സംഭവം നടന്ന തെങ്കാശിയിൽ നിന്ന് ഒരു കിലോ മീറ്റർ അകലെയുള്ള പാവൂർഛത്രം റെയിൽവേ ഗേറ്റിന് പിന്നിലുള്ള വാടക വീട്ടിലാണ് പെയിന്റിംഗ് തൊഴിലാളിയായ അനീഷ് താമസിച്ചിരുന്നത്. പുനലൂർ സ്വദേശിയായ മറ്റ് പെയിന്റിംഗ് തൊഴിലാളികൾ കൂടി അനീഷിനൊപ്പം ഈ വീട്ടിൽ താമസിച്ചിരുന്നു. തമിഴ്നാട് സ്വദേശിയായ കോൺട്രാക്ടർക്ക് കീഴിലായിരുന്നു ജോലി. എല്ലാ വ്യാഴാഴ്ചകളിലും രാത്രി ഇവർ നാട്ടിലേക്ക് മടങ്ങി തിങ്കളാഴ്ച രാവിലെയാണ് തിരിച്ചെത്തുന്നത്. പതിവ് പോലെ വ്യാഴാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുന്നതിന് മുന്നോടിയായി മൂവരും പാവൂർഛത്രത്തിലുള്ള ബിവറേജസിൽ പോയി. ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം മറ്റ് രണ്ട് പേർ വീട്ടിലേക്ക് പോയി. എന്നാൽ അനീഷ് റെയിൽവേ ലെവൽക്രോസിനടുത്തേക്ക് എത്തുകയായിരുന്നു.
രാത്രി എട്ട് മണിക്കുള്ള ട്രെയിൻ കടന്നുപോയാൽ ഏറെ നേരം കഴിഞ്ഞ അടുത്തത് വരുവെന്ന് ഇയാൾ മനസിലാക്കി. നിരവധി ദിവസം നിരീക്ഷിച്ച് ഇക്കാര്യം സ്ഥിരീകരിച്ച ശേഷമാണ് അനീഷ് വ്യാഴാഴ്ച രാത്രി 8.45 ഓടെ ലെവൽക്രോസിന് അടുത്തേക്ക് എത്തിയത്. പ്രതി പിൻവാതിലിലൂടെ അകത്തേക്ക് കയറുമ്പോൾ വനിതാ ഗേറ്ര് കീപ്പർ തിരിഞ്ഞിരുന്ന് മൊബൈലിൽ നോക്കുകയായിരുന്നു. കടന്നുപിടിച്ചതോടെ ഗേറ്റ് കീപ്പൽ ഉച്ചത്തിൽ ബഹളം വച്ചു. ഇതോടെ വാ പൊത്തിപ്പിടിച്ച് കഴുത്ത് ഞെരിച്ചു. റെയിൽവേ ഫോണിന്റെ റിസീവറെടുത്ത് തലയ്ക്കടിച്ചു. ഇതിനിടയിൽ സർവ്വ ബലവും പ്രയോഗിച്ച് പ്രതിയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് ഇറങ്ങിയോടി. പിന്തുടർന്നെത്തിയ പ്രതി വീണ്ടും പിടികൂടി റെയിൽവേ ട്രാക്കിലൂടെ വലിച്ചിഴച്ചെങ്കിലും വീണ്ടും രക്ഷപ്പെട്ട് തൊട്ടടുത്ത റോഡിലേക്ക് എത്തി. ഇതോടെ പ്രതി ഓടി രക്ഷപെടുകയായിരുന്നു.
കാക്കി നിറത്തിലുള്ള ട്രാക്ക് സ്യൂട്ട് മാത്രം ധരിച്ചാണ് അനീഷ് ഗാർഡ് റൂമിനുള്ളിൽ പ്രവേശിച്ചത്. ഉടുപ്പ് ധരിച്ചിരുന്നില്ല. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ തെങ്കാശി റെയിൽവേ പൊലീസിന് ഗാർഡ് റൂമിൽ നിന്നും പ്രതിയുടെ ഒരു ചെരുപ്പ് ലഭിച്ചു. പുറത്ത് നിന്ന് രണ്ടാമത്തെ ചെരുപ്പും കിട്ടി. ഈ രണ്ട് ചെരുപ്പുകളിലും പെയിന്റിന്റെ അംശമുണ്ടായിരുന്നു. ഇതോടെ പ്രതി പെയിന്റിംഗ് തൊഴിലാളിയാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് അന്വേഷണ സംഘം പ്രദേശത്തെ പെയിന്റിംഗ് കോൺട്രാക്ടർമാരെ ബന്ധപ്പെട്ട് തൊഴിലാളികളുടെ വിവരം ശേഖരിച്ചു. ഇതിനിടയിൽ സമീപത്തെ ബിവറേജസുകളിലെയും ബാറുകളിലെയും നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളും ശേഖരിച്ചു.
പാവൂർഛത്രത്തിലെ ബിവറേജസ് ഔട്ട്‍ലെറ്റിലെ നിരീക്ഷണ ക്യാമറയിൽ നിന്നും കാക്കി ട്രാക്ക് സ്യൂട്ട് ധരിച്ച് മറ്റ് രണ്ട് പേർക്കൊപ്പം അനീഷ് എത്തുന്ന ദൃശ്യം ലഭിച്ചു. തുടർന്ന് അനീഷിനായി തിരച്ചിൽ തുടങ്ങി. ബസിലോ ട്രെയിനിലോ സഞ്ചരിച്ചാൽ പിടിക്കപ്പെടുമെന്ന് ഉറപ്പിച്ച അനീഷ് ലോറിയിൽ കടക്കാനാണ് പുളിയറയിൽ എത്തിയതെന്ന് കരുതുന്നു. ആദ്യം കുറ്റം നിഷേധിച്ച അനീഷ് നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും ചെരുപ്പുകളും കാണിച്ചതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. തിരുനെൽവേലി റെയിൽവേ ഡി.വൈ.എസ്.പി പൊന്നുസ്വാമി വിരുതനഗർ ഇൻസ്പെക്ടർ പ്രിയ മോഹൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അനീഷിനെ സംഭവം നടന്ന ഗാർഡ് റൂമിലെത്തിച്ച് തെളിവെടുത്ത ശേഷം തിരുനെൽവേലി പാളയംകോട്ട ജയിലിൽ റിമാൻഡ് ചെയ്തു.