ടോക്കിയോ: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും നിരാശ. വനിതാ ഹോക്കിയിലെ പൂൾ എയിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ വനിതകൾ പരാജയപ്പെട്ടു. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ജർമ്മനിയാണ് ഇന്ത്യയെ കീഴടക്കിയത്. കളി അവസാനിക്കാൻ 10 മിനിട്ട് മാത്രം അവശേഷിക്കെ ശർമിള ദേവിക്ക് മഞ്ഞ കാർഡ് ലഭിച്ചത് ഇന്ത്യക്ക് മറ്റൊരു തിരിച്ചടിയായി.
ആദ്യ മത്സരത്തിൽ നെതർലൻഡിനോട് ഇന്ത്യ 1-5 എന്ന സ്കോറിന് പരാജയപ്പെട്ടിരുന്നു. ആദ്യ ക്വാർട്ടർ അവസാനിക്കാൻ 3 മിനിട്ട് മാത്രം ശേഷിക്കെയായിരുന്നു ജർമനിയുടെ ആദ്യ ഗോൾ. പെനൽറ്റി കോർണറിൽ നിന്ന് ക്യാപ്റ്റൻ നിക്കെ ലോറൻസ് ആണ് ജർമ്മനിക്കായി സ്കോർ ചെയ്തത്.
മൂന്നാം ക്വാർട്ടറിൽ, 32ആം മിനിട്ടിൽ ഇന്ത്യക്ക് ലഭിച്ച പെനൽറ്റി ഗുർജിത് പാഴാക്കി. പിന്നാലെ, 35ആം മിനിട്ടിൽ ഒരു ഫീൽഡ് ഗോൾ കൂടി നേടിയ ജർമ്മനി ജയം ഉറപ്പിച്ചു. ആൻ ഷ്രോഡർ ആണ് ജർമ്മനിയുടെ രണ്ടാം ഗോൾ നേടിയത്.