കൊല്ലം: കരുനാഗപ്പള്ളിയിൽ ടൂറിസ്റ്റ് ബസ് ഓണേഴ്സിന്റെയും തൊഴിലാളി കളുടെയും, സംയുക്ത ആഭിമുഖ്യത്തിൽ മൗന ജാഥയും ധർണയും നടത്തി. കോവിഡ് മഹാമാരിയിൽ തകർന്നടിഞ്ഞ ടൂറിസ്റ്റ് ബസ് മേഖല പതുക്കെ ഉയർത്തെഴുന്നേൽപ്പിന്റെ പാതയിലായിരുന്നു. പക്ഷേ ആരോടോ ഉള്ള വാശി തീർക്കുന്ന രീതിയിൽ സർക്കാർ സംവിധാനങ്ങളുടെ നയങ്ങൾ തികച്ചും ദൗർഭാഗ്യകരവും ഈ സ്വയംതൊഴിൽ മേഖലയെ കേരളക്കരയിൽ നിന്നും പിഴുതെറിയുന്നതിന് തുല്യവുമാണെന്ന് അഭിപ്രായപ്പെട്ടു.
ഏതോ ഒരുവൻ ചെയ്ത തെറ്റിന്റെ പാപഭാരം കേരളത്തിലെ മുഴുവൻ ടൂറിസ്റ്റ് ബസ് ഉടമകളും തൊഴിലാളികളും ഒരുമിച്ച് അനുഭവിക്കേണ്ടുന്ന അവസ്ഥയിലാണ് ഈ പ്രസ്ഥാനം. ഏകദേശം 40 മുതൽ 50 ലക്ഷം വരെ മുതൽ മുടക്കി ഒരു ബസ് വാങ്ങി അതിൽ എട്ടു മുതൽ 10 ലക്ഷം വരെ അധികം പണം മുടക്കി ലൈറ്റും സൗണ്ടും മറ്റും പിടിപ്പിക്കുന്നതിന് ഞങ്ങൾ അനുകൂലമല്ല.
എന്നിരുന്നാലും ഈ പ്രസ്ഥാനത്തെ ദൈനംദിനം നശിപ്പിക്കുന്ന രീതിയിലുള്ള നിയമങ്ങളാണ് സർക്കാർ ഇന്ന് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.
അതിനുള്ള അവസാന ശ്രമമാണ് കളർകോഡിന്റെ പേര് പറഞ്ഞ് നിലവിൽ റോഡിൽ ഓടാനുള്ള ഫിറ്റ്നസ് കാലാവധിയുള്ള വാഹനങ്ങൾ നിറം മാറിയതിനു ശേഷം മാത്രമേ റോഡിൽ കാണാവൂ എന്ന ഏകാധിപത്യ ഉത്തരവ്. ഇനിയും ഇത്തരത്തിലുള്ള പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചാൽ നിയമപരമായും ശക്തമായ സമരപരിപാടിയുമായി മുന്നോട്ടുപോകുമെന്നും ഉടമകളും തൊഴിലാളികളും സംയുക്തമായി അഭിപ്രായപ്പെട്ടു. ഈ സൂചനാ സമരത്തിൽ മധുരിമ മധു, പി.ആർ. വിശാന്ത് ,പ്രവീൺ, ജുനൈദ് ഹനീഫ, ഹാഷിം,ചോയ്സ് നിസാർ മോഹനൻ, അനീഷ്, ജവാദ്, സുനിൽകുമാർ ,മുരളി ,മിഥുൻ എന്നിവർ സംസാരിച്ചു