ദുബായ്: ബഹിരാകാശ മേഖലയിൽ ആധിപത്യമുറപ്പിച്ച് യുഎഇയുടെ തന്ത്രപ്രധാന ഉപഗ്രഹം ഫാൽക്കൺ ഐ 2 കുതിച്ചുയർന്നു. തെക്കൻ അമേരിക്കയിലെ ഫ്രഞ്ച് ഗയാന സ്പേസ് സെന്ററിൽ യുഎഇ സമയം ഇന്നലെ പുലർച്ചെ 5.33ന് ആയിരുന്നു വിക്ഷേപണം.
ദേശീയദിനാഘോഷ വേളയിൽ രാജ്യത്തിനു മറ്റൊരു പൊൻതൂവൽ കൂടി. 1,190 കിലോയുള്ള ഉപഗ്രഹം 6.33ന് റഷ്യൻ നിർമിത സോയുസ് റോക്കറ്റിൽ നിന്നു വേർപെട്ടു. 611 കിലോമീറ്റർ ഉയരത്തിലാണ് ഭ്രമണപഥം. അബുദാബിയിലെ ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനാണ് ഉപഗ്രഹത്തിൽ നിന്നുള്ള ചിത്രങ്ങളും വിവരങ്ങളും സ്വീകരിക്കുക. 100 കോടി ഡോളറാണ് ഫാൽക്കൺ ഐ പദ്ധതിയുടെ ചെലവ്.
2 മാസം മുൻപ് വിക്ഷേപിക്കേണ്ടതായിരുന്നുവെങ്കിലും മോശം കാലാവസ്ഥയും കോവിഡ് സാഹചര്യങ്ങളും മൂലം വൈകുകയായിരുന്നു. ഇതേ ദൗത്യങ്ങൾക്കായി കഴിഞ്ഞ വർഷം ജൂലൈയിൽ വിക്ഷേപിച്ച ഫാൽക്കൺ ഐ 1 പരാജയപ്പെട്ടിരുന്നു.