എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തിയ കഥ ഓർത്തെടുത്ത് നടൻ ഉണ്ണി മുകുന്ദൻ. തനിക്കൊപ്പം പട്ടം പറത്തിയ അദ്ദേഹം ഭാവിയിൽ ഇന്ത്യൻ പ്രധാനമന്ത്രി ആകുമെന്ന് അന്ന് കരുതിയില്ലെന്നും ഉണ്ണി പറയുന്നു.
ഉണ്ണി മുകുന്ദന്റെ വാക്കുകൾ:
‘ഗുജറാത്തും കേരളവും വേറെ വേറെയാണ്. ഒരുപാട് വൈരുധ്യങ്ങൾ രാഷ്ട്രീയത്തിന് അതീതമായും ഉണ്ട്. പോസിറ്റീവ്സ് നിരവധിയുണ്ട്. രണ്ട് സംസ്ഥാനങ്ങളിലേയും സാധാരണക്കാർ വളരെ ജനുവിനാണ്. എളുപ്പം കൈകാര്യം ചെയ്യാൻ സാധിക്കും. ഗുജറാത്തിൽ വ്യവസായങ്ങൾ വളരെ പെട്ടെന്ന് തന്നെ സ്വീകരിക്കപ്പെടും. കേരളത്തിലെ ആളുകൾ വിദ്യാഭ്യാസപരമായി ഉയർന്ന് നിൽക്കുന്നത് കാരണം അവരെ കുറച്ച് കൂടെ എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തേണ്ടി വരും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എനിക്ക് വളരെ ഇഷ്ടമുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അദ്ദേഹത്തിനൊപ്പം പട്ടം പറത്തിയതൊക്കെ വളരെ ജനുവിനായിട്ടാണ് ഞാൻ പറഞ്ഞത്. അദ്ദേഹം ഒരു പ്രധാനമന്ത്രിയാകുമെന്നോ ഇത്തരത്തിൽ ഒരു രാഷ്ട്രീയ ജീവിതം അദ്ദേഹത്തിന് ഉണ്ടാകുമെന്നോയെന്നും നമ്മുക്ക് അന്ന് അറിയില്ലല്ലോ. മോദിയുമായി പട്ടം പറത്തിയത് കാണിക്കാൻ എനിക്ക് തെളിവൊന്നുമില്ലല്ലോ. അന്ന് സെൽഫിയൊന്നും ഇല്ലല്ലോ. ഗണേഷ് മഹോത്സവ സമയത്ത് മോദി വന്ന് എല്ലാ ഉത്സവങ്ങളും വിലയിരുത്തുകയും ഏറ്റവും നല്ല ഗണപതി പ്രതിമ ഉണ്ടാക്കുന്നവർക്ക് സമ്മാനമൊക്കെ അദ്ദേഹം വന്ന് നൽകുമായിരുന്നു. അദ്ദേഹം വളരെ നല്ല രീതിയിലാണ് ആളുകളോട് ഇടപെട്ടിരുന്നത്. അങ്ങനെ നല്ല ഓർമ്മകളുണ്ട്’- ഉണ്ണി മുകുന്ദൻ പറയുന്നു.
നമ്മുടെ രാജ്യത്തിന് എതിരെ ആരെങ്കിലും മോശമായി സംസാരിച്ചാൽ അത് തനിക്ക് വേദനിക്കുമെന്നും ഇതൊരു രാഷ്ട്രീയ പ്രസ്താവനയായി കരുതുന്നില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. ഇന്ത്യയിൽ ജീവിക്കുന്ന ഏതൊരാൾക്കും ആ ഒരു വികാരം ഉണ്ടാവണം. ഇന്ത്യ പാകിസ്താൻ മാച്ച് വരുമ്പോൾ മാത്രം വേണ്ടതല്ല ദേശീയതയെന്നും ഉണ്ണി മുകുന്ദൻ നേരെ ചൊവ്വേയിൽ പറഞ്ഞു.
'ഞാനെന്റെ രാഷ്ട്രീയ നിലപാടൊന്നും എവിടേയും പറഞ്ഞിട്ടില്ല. യഥാർഥത്തിൽ രാജ്യത്തോടുള്ള എന്റെ ഇഷ്ടത്തേയും ആത്മാർഥതയേയും കുറിച്ച് ഞാൻ സംസാരിച്ചിട്ടുണ്ട്. ഒരു ദേശീയവാദ പ്രത്യയ ശാസ്ത്രം എനിക്കുണ്ട്. അത് മാറ്റിവയ്ക്കാൻ പറ്റില്ല. തൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ആണോയെന്ന് ചോദിച്ചാൽ ഇതുവരെ എനിക്കങ്ങനെ തോന്നിയിട്ടില്ല. നമ്മുടെ രാജ്യത്തിനെതിരെ ആരെങ്കിലും മോശമായി സംസാരിച്ചാൽ അതെനിക്ക് വേദനിക്കും.
ഇതൊരു രാഷ്ട്രീയ പ്രസ്താവനയാണ് എന്ന് ഞാൻ കരുതുന്നില്ല. ഇന്ത്യയിൽ ജീവിക്കുന്ന ഏതൊരാൾക്കും ആ ഒരു വികാരം ഉണ്ടാവണം. ഇന്ത്യ പാകിസ്താൻ മാച്ച് വരുമ്പോൾ മാത്രം വേണ്ടതല്ല ദേശീയത. ഒരാളുടെ ദേശീയതയും രാഷ്ട്രബോധവുമൊക്കെ അവന്റെ ജാതിയും മതവും വച്ച് നിർണയിക്കുന്ന പ്രവണതയുമുണ്ട്.