'അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരാനാകില്ല'; അതിരപ്പളളിയില്‍ റോഡ് ഉപരോധം, അറസ്റ്റ്

author-image
Charlie
New Update

publive-image

Advertisment

തൃശൂര്‍: ചിന്നക്കനാല്‍ ശാന്തമ്പാറ പഞ്ചായത്തുകളില്‍ സ്ഥിര ശല്യക്കാരനായ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ റോഡ് ഉപരോധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി. അതിരപ്പള്ളിയിലായിരുന്നു പ്രതിഷേധം. റോഡ് ഉപരോധം ചോദ്യം ചെയ്ത ആളെയും പൊലീസ് ജീപ്പിലേക്ക് മാറ്റി. വാഹനം കടത്തിവിടാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഇതിനിടെ പ്രതിഷേധ സ്ഥലത്ത് വിനോദ സഞ്ചാരികളും പ്രതിഷേധക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി.

അതേസമയം അരിക്കൊമ്പനെ പിടികൂടുന്നതിലെ അനിശ്ചിതത്വം തുടരുന്നതിനിടെ കുങ്കിയാനകളെ വനംവകുപ്പ് 301 കോളനിയിലേക്ക് മാറ്റി. നിലവില്‍ സിമന്റ്പാലത്ത് പ്രവര്‍ത്തിച്ചിരുന്ന ക്യാംപ് സ്വകാര്യ എസ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതും കുങ്കിയാനകളെ കാണാന്‍ സന്ദര്‍ശകരുടെ തിരക്കേറിയതുമാണ് താവളം മാറ്റാന്‍ വനംവകുപ്പിനെ നിര്‍ബന്ധിതരാക്കിയത്. 301-ാം കോളനിയില്‍ സന്ദര്‍ശന തിരക്കുണ്ടാവില്ലെന്ന വിലയിരുത്തലിലാണ് വനംവകുപ്പ്.

അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. ഹൈക്കോടതി ഇടപെടല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ പറയുന്നു. ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തില്‍ വന്യജീവി സംരക്ഷണ വകുപ്പ് പ്രകാരം നടപടിയെടുക്കാന്‍ അനുവദിക്കണമെന്നും ആവശ്യമുണ്ട്. നടപടിയെടുക്കാന്‍ അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ്. നിയമപരമായ ഈ അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടിച്ച് കോടനാട് ആനക്കൂട്ടിലേക്ക് മാറ്റാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടതെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു.

Advertisment