വന്ദേഭാരത് എക്സ്പ്രസിന്റെ കേരളത്തിലെ ട്രയൽ റണ്ണുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പലതരം ചർച്ചകൾ നടക്കുന്നുണ്ട്. പല പ്രമുഖരും വിഷയത്തിൽ പ്രതികരണം അറിയിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് വരുമ്പോൾ ചിലർ ഒരു തീവണ്ടി കൊടുക്കുന്നു, അതിനു കഴിയാത്തവർ ഒരു കിറ്റ് കൊടുക്കുന്നു’ എന്ന പ്രതികരണവുമായാണ് ജോയ് മാത്യു വിഷയത്തിൽ നിലപാട് തുറന്നടിച്ചത്. സോഷ്യൽമീഡിയയിലൂടെയാണ് താരത്തിന്റെ പ്രതികരണം. ഒട്ടേറെപ്പേർ ഇതിനോട് കമന്റുകളിലൂടെ പ്രതികരിച്ചിട്ടുണ്ട്.
വാർത്തകളിലെ വേഗം വന്ദേഭാരതിന് ഭാവിയിൽ ഉണ്ടാകുമെങ്കിൽ വോട്ട് ചെയ്യാൻ തുടങ്ങിയത് മുതൽ ഇടതുപക്ഷത്തെ പിന്തുണച്ച താൻ ഇനി മുതൽ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് കഴിഞ്ഞദിവസം ഹരീഷ് പേരടിയും കുറിച്ചിരുന്നു. ‘‘ഭരണത്തിന്റെ നിറം എന്തായാലും എനിക്കും എന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം...ഇനിയും എന്റെ വോട്ട് നശിപ്പിക്കാൻ വയ്യാ..’’– എന്നായിരുന്നു പേരടിയുടെ പ്രതികരണം.
അതേസമയം വന്ദേഭാരത് എക്സ്പ്രസിന്റെ ട്രയൽ റൺ ബുധനാഴ്ച വീണ്ടും നടത്തും. തിരുവനന്തപുരം മുതൽ കാസർകോട് വരെ ട്രെയിൻ ഓടിക്കും. വന്ദേഭാരത് എക്സ്പ്രസ് കാസർകോട് വരെ നീട്ടിയിട്ടുമുണ്ട്. ഒന്നര വർഷം കൊണ്ട് ട്രെയിൻ മണിക്കൂറിൽ 110 കിലോമീറ്റർ വേഗം കൈവരിക്കുമെന്നും റെയിൽവെമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. എന്നാൽ നിരക്കിൻറെയും സ്റ്റോപ്പുകളുടെയും കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല