ഗാർഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥയെ പട്ടിയെ വിട്ട്‌ കടിപ്പിച്ച സംഭവം; അതിക്രൂരമെന്ന് വീണാ ജോര്‍ജ്

New Update

publive-imageതിരുവനന്തപുരം: വയനാട് മേപ്പാടിയില്‍ യുവതിയുടെ ഗാര്‍ഹിക പീഡന പരാതി അന്വേഷിക്കാന്‍ വീട്ടിലെത്തിയ വനിതാ ഉദ്യോ​ഗസ്ഥയെ നായയെ അഴിച്ചു വിട്ടു ക്രൂരമായി ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവം അത്യന്തം അപലപനീയവും അതിക്രൂരവുമാണ്. അതിക്രമത്തിനിരയായ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ മായാ എസ് പണിക്കറുമായി സംസാരിച്ചു. ശരീരത്തിലെ മുറിവുകളുടെ വേദനയ്‌ക്കൊപ്പം നായയുടെ ആക്രമണത്തിന്റെ ഭീകരത ഏല്‍പ്പിച്ച നടുക്കത്തിലാണ് മായയുള്ളതെന്നും മന്ത്രി പറഞ്ഞു.

Advertisment

സംഭവത്തില്‍ പ്രതിയായ ജോസിന്റെ ഭാര്യയുടെ പരാതിയില്‍ ആവശ്യമായ നടപടികള്‍ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ നേരത്തെ എടുത്തിരുന്നു. പിന്നീട് ആവശ്യപ്പെട്ട പ്രകാരം നിയമ സഹായവും ഉറപ്പാക്കി. എന്നാല്‍ നിയമസഹായം ഉറപ്പാക്കിയിട്ടും പരാതിക്കാരി തേടിയെത്താതിരിക്കുകയും പല തവണ ഫോണ്‍ വിളിച്ചിട്ടും എടുക്കാതിരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ വീട്ടില്‍ അന്വേഷിച്ചു ചെന്നതെന്ന് മന്ത്രി വിശദീകരിച്ചു.

അത്രയും ആത്മാർത്ഥതയോടെ സ്വന്തം കര്‍ത്തവ്യം ചെയ്യുകയായിരുന്ന ഓഫീസറെയാണ് നായയെ വിട്ടു കടിപ്പിച്ചത്. ഉണ്ടായ സംഭവങ്ങള്‍ കേട്ടുകൊണ്ടിരിക്കാന്‍ നമുക്കാവില്ല. മായക്കൊപ്പം ഫാമിലി കൗണ്‍സിലറും ഉണ്ടായിരുന്നു. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രതിയായ ജോസിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ഒരു കാരണവശാലും ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മേപ്പാടിയിലെ തൃക്കൈപ്പറ്റയിൽ ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഗാർഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ വുമൺ പ്രൊട്ടക്ഷൻ ഓഫീസറെ പട്ടിയെ അഴിച്ച്‌ വിട്ട്‌ കടിപ്പിക്കുകയായിരുന്നു. പരുക്കേറ്റ ഉദ്യോ​ഗസ്ഥ ഉടൻ തന്നെ കൽപ്പറ്റ ജനറൽ ആശുപത്രിയിലെത്തി ചികിത്സ തേടി. പരാതി അന്വേഷിക്കാനായി ജില്ലാ ഓഫീസർക്കൊപ്പം കൗൺസിലർ നാജിയ ഷെറിനും ഉണ്ടായിരുന്നു. നാജിയ ഷെറിൻ ഭയന്നോടുന്നതിനിടെ വീണ്‌ പരുക്കേറ്റിരുന്നു. നാട്ടുകാര്‍ എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്

Advertisment