സ്വർണക്കടത്തിന് സഹായം: കേരളത്തിലെ 9 കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

New Update

publive-imageകൊച്ചി: കരിപ്പൂർ വിമാനത്താവളംവഴി സ്വർണം കടത്താൻ സഹായിച്ചെന്ന കേസിൽ ഒൻപത് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. രണ്ട് സൂപ്രണ്ടുമാർ ഉൾപ്പെടെ 11 കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെയാണ് കർശന നടപടി. കേസിന്റെ കാലയളവിൽ സർവീസിൽനിന്നു വിരമിച്ച ഒരു സൂപ്രണ്ടിന്റെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ റദ്ദാക്കും. രണ്ട് വർഷം മുൻപത്തെ കേസിലാണ് വകുപ്പുതല അന്വേഷണം പൂർത്തിയാക്കി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറുടെ നടപടി. പിരിച്ചുവിട്ട രണ്ട് സൂപ്രണ്ടുമാർക്ക് ഭാവിയിൽ സർക്കാർ ജോലികൾക്ക് അപേക്ഷിക്കാനാകില്ല.

Advertisment

കരിപ്പൂരിൽ സൂപ്രണ്ടുമാരായ ആശ എസ്, ഗണപതി പോറ്റി എന്നിവർക്കാണ് ജോലി നഷ്ടമായത്. ഇൻസ്പെക്ടർമാരായ യോഗേഷ്, യാസർ അറാഫത്ത്, സുദീർ കുമാർ, നരേഷ് ഗുലിയ, മിനിമോൾ എന്നിവർക്കും അശോകൻ, ഫ്രാൻസിസ് എന്നീ എച്ച്എച്ചുമാർക്കും ജോലി നഷ്ടപ്പെട്ടു.

ഇൻസ്പെക്ടർമാരായ യോഗേഷ്, യാസർ അറാഫത്ത്, സുധീർ കുമാർ, നരേഷ് ഗുലിയ, മിനിമോൾ, ഹെഡ് ഹവിൽദാർമാരായ അശോകൻ, ഫ്രാൻസിസ് എന്നിവരെ കസ്റ്റംസ് സർവീസിൽനിന്നു നീക്കാനും സൂപ്രണ്ട് സത്യമേന്ദ്ര സിങ്ങിന്റെ രണ്ട് ഇൻക്രിമെന്റുകൾ തടയാനുമാണ് ഉത്തരവ്. കെ എം ജോസ് ആണ് സർവീസിൽനിന്നു വിരമിച്ച സൂപ്രണ്ട്. എല്ലാവരും സസ്പെൻഷനിൽ ആയിരുന്നു.

സ്വർണം കടത്താൻ കള്ളക്കടത്ത് സംഘത്തിനു കസ്റ്റംസ് സഹായം ലഭിക്കുന്നുവെന്ന വിവരത്തെത്തുടർന്ന് 2021 ജനുവരി 12,13 തീയതികളിലാണ് വിമാനത്താവളത്തിൽ സിബിഐ പരിശോധന നടത്തിയത്. ഡിപ്പാർട്ട്‌മെന്റ്‌ ഓഫ്‌ റവന്യു ഇന്റലിജൻസുമായി (ഡിആർഐ) ചേർന്നായിരുന്നു പരിശോധന. 11 കസ്റ്റംസ് ഉദ്യോഗസ്ഥരും കള്ളക്കടത്തു സംഘത്തിൽപെട്ട 17 പേരും ഉൾപ്പെടെയുള്ളവർക്കെതിരെയാണു സിബിഐ കോടതിയിൽ കുറ്റപത്രം നൽകിയത്.

Advertisment