ഇസ്ലാമാബാദ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്താന്‍ ക്രിക്കറ്റ് താരവും ഷുഐബ് മാലിക്കും വേര്‍പിരിയുകയാണെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഷുഐബിനെ സാനിയ അണ്‍ഫോളോ ചെയ്തതും സാനിയയുടെ ചില ഇന്‍സ്റ്റഗ്രാം സ്‌റ്റോറികളുമായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍ക്ക് അടിസ്ഥാനമായിരുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെയെല്ലാം തള്ളി ഷുഐബ് മാലിക്ക് രംഗത്തെത്തിയിരിക്കുകയാണ്.
രണ്ടുപേര്‍ക്കും അവരുടേതായ തിരക്കുകള്‍ ഉണ്ടെന്നും സാനിയയെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും മാലിക് പറഞ്ഞു. ഞങ്ങളുടെ ദാമ്പത്യം ഇപ്പോഴും ശക്തമായി തുടരുന്നുണ്ട്. വേർപിരിയൽ സംബന്ധിച്ച വാർത്തകൾക്ക് ചെവികൊടുക്കേണ്ട കാര്യമില്ലെന്ന് ഞങ്ങൾക്ക് അറിയാം. അതുകൊണ്ടാണ് ഒരുമിച്ചുളള ഒരു പ്രസ്താവനയും പുറത്തിറക്കാത്തതെന്നും ഷുഐബ് പറഞ്ഞു.
നേരത്തെ സാനിയ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു സ്റ്റോറിയാണ് വിവാഹ മോചന ചർച്ചകൾക്ക് തുടക്കമിട്ടത്. 'തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു, ദൈവത്തെ കണ്ടെത്താന്‍' എന്നായിരുന്നു സ്റ്റോറിയിൽ കുറിച്ചിരുന്നത്. പാകിസ്താനി നടിയും മോഡലും യുട്യൂബറുമായ ആയിഷ ഒമറുമായുളള ഷുഐബിന്റെ ബന്ധമാണ് ഈ വേർപിരിയലിന് കാരണം. ഷുഐബ് സാനിയയെ വഞ്ചിച്ചുവെന്നും പാകിസ്താനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 2010 ലാണ് സാനിയയും ഷുഐബും വിവാഹിതരായത്. ഇരുവർക്കും ഇസ്ഹാൻ മിർസ മാലിക് എന്ന മകനുണ്ട്.