'നീതി നിഷേധത്തോട് സന്ധി ചെയ്യില്ല'; പൊലീസ് നിബന്ധനകള്‍ പാലിച്ച് കേരളത്തിലേക്കില്ലെന്ന് അബ്ദുള്‍ നാസര്‍ മഅദനി

New Update

publive-image
മംഗളൂരു: കര്‍ണാടക പൊലീസിന്റെ നിബന്ധനകള്‍ പാലിച്ച് കേരളത്തിലേക്കില്ലെന്ന് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. നിരവധി പേര്‍ സാമ്പത്തികമായി സഹായിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും പാവങ്ങള്‍ പൈസ തന്നതുകൊണ്ട് മാത്രം നീതി നിഷേധത്തോട് സന്ധിയാവാന്‍ കഴിയില്ല. അങ്ങനെ സന്ധിചേര്‍ന്നിരുന്നെങ്കില്‍ ഇപ്പോള്‍ അഭിമുഖീകരിക്കേണ്ട പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടി വരില്ലായിരുന്നുവെന്നും മഅദനി അറിയിച്ചു. കേരളത്തില്‍ മദനിക്ക് സുരക്ഷയൊരുക്കാന്‍ കര്‍ണാടക പൊലീസ് ആവശ്യപ്പെട്ട ചെലവ് സുപ്രീംകോടതി അംഗീകരിച്ചതിന് പിന്നാലെയാണ് പ്രതികരണം.

Advertisment

'എന്ത് വിലകൊടുത്തും കേരളത്തിലേക്ക് എത്തണം എന്നാണ് പൊതുവികാരം. മഅദനിയെ സഹായിക്കാന്‍ ആളുകളുണ്ടാവും. എന്നാല്‍ നീതി നിഷേധം അനുഭവിക്കുന്ന, പട്ടിണി കിടക്കുന്ന നിരവധി പേര്‍ ഒരുപാട് പേരുണ്ട്. അവര്‍ക്കൊരാള്‍ക്കാണ് ഇത് സംഭവിക്കുന്നതെങ്കില്‍ സഹായിക്കാന്‍ ആരുമുണ്ടാകില്ല. ഈ നീതി നിഷേധത്തോട് ഞാന്‍ സന്ധിയായാല്‍ നാളെ മറ്റൊരാളും ഇത് അനുഭവിക്കേണ്ടി വരും. തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കാന്‍ ഞാന്‍ സന്നദ്ധനാവുന്നില്ല. ഇപ്പോള്‍ ഈ നിബന്ധനകള്‍ പാലിച്ച് കേരളത്തിലേക്ക് പോകാന്‍ തയ്യാറാവുന്നില്ല. വരും ദിവസങ്ങളില്‍ വിധിക്കെതിരെ ആലോച്ചിച്ച് മുന്നോട്ട് പോകും. മരണം അഭിമുഖീകരിക്കേണ്ടി വന്നാലും അനീതിയോട് സന്ധി ചെയ്യാതെ മരിച്ചുവെന്ന് പറയാനാണ് ആഗ്രഹിക്കുന്നത്.' മഅദനി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ അറിയിച്ചു.

രോഗശയ്യയിലുള്ള തന്റെ പിതാവിനെ കാണണമെന്ന് ആഗ്രഹമുണ്ട്. സുപ്രീംകോടതി ജാമ്യം അനുവദിച്ചപ്പോള്‍ ഹൗസ് അറസ്റ്റെന്നോ വീട്ടിന് പുറത്തേക്ക് ഇറങ്ങിക്കൂടെന്നോ നിബന്ധന വെച്ചിട്ടില്ല. കസ്റ്റഡിയിലിരിക്കെ ആദ്യം മകളുടെ വിവാഹത്തിന് ബംഗഌരു സിറ്റി വിട്ട് പോയപ്പോള്‍ എസ്‌കോര്‍ട്ട് ഉണ്ടായിരുന്നില്ല. അത് കഴിഞ്ഞും എസ്‌കോര്‍ട്ടില്ലാതെ പോയിട്ടുണ്ട്. പിന്നീട് പല തവണ എസ്‌കോര്‍ട്ടോടുകൂടി കേരളത്തിലേക്ക് പോയപ്പോള്‍ ആരും അറുപത് ലക്ഷമോ അമ്പത് ലക്ഷമോ ചോദിച്ചിട്ടില്ല. മകന്റെ വിവാഹത്തിന് പോകുമ്പോള്‍ ഇത്തരത്തില്‍ എസ്‌കോര്‍ട്ട് ആവശ്യത്തിന് പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ നീതിയുടെ പക്ഷത്ത് നിന്നുള്ള മറുപടിയാണ് ലഭിച്ചത്. പൊലീസിന് ശമ്പളം കൊടുക്കാന്‍ കര്‍ണാടക പൊലീസിന്റെ ശമ്പള ദാതാവാണോയെന്ന തരത്തില്‍ ശക്തമായ ചോദ്യമായിരുന്നു സുപ്രീംകോടതി ഉന്നയിച്ചതെന്നും മഅദനി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

Advertisment