ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. അഞ്ച് പ്രധാന വാഗ്ദാനങ്ങളാണ് കോൺഗ്രസിന്റെ പ്രകടന പത്രികയിലുളളത്. ഈ വാഗ്ദാനങ്ങൾ അധികാരത്തിലെത്തിയാൽ ആദ്യത്തെ മന്ത്രിസഭാ യോഗത്തിൽ തന്നെ നടപ്പിൽ വരുത്തുമെന്നും കോൺഗ്രസ് ഉറപ്പ് നൽകി. മുസ്ലിം സംവരണം റദ്ദാക്കിയത് പുനഃസ്ഥാപിക്കും. സംവരണ പരിധി ഉയർത്തുമെന്നും കോൺഗ്രസ് ഉറപ്പുനൽകുന്നു.
50% സംവരണ പരിധി 70% ആക്കി ഉയർത്തും, ലിംഗായത്ത്, വൊക്കലിഗ സംവരണം ഉയർത്തും, എസ് സി സംവരണം 15-ൽ നിന്ന് 17% ആയി ഉയർത്തും, എസ് ടി സംവരണം മൂന്നിൽ നിന്ന് ഏഴ് ശതമാനമായി ഉയർത്തും, സംസ്ഥാനത്തെ സാമൂഹ്യ-സാമ്പത്തിക സെൻസസ് പുറത്ത് വിടും, എസ് സി-എസ് ടി വിഭാഗങ്ങളിലെ പിയുസി മുതൽ മുകളിലേക്ക് പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ് ടോപ് നൽകുമെന്നും കോൺഗ്രസ് പ്രകടന പത്രികയിൽ വാഗ്ദാനം നൽകി.
ആദ്യ 200 യൂണിറ്റ് വൈദ്യുതി എല്ലാ വീടുകളിലും സൗജന്യം, തൊഴിൽ രഹിതരായ എല്ലാ സ്ത്രീകൾക്കും 2000 രൂപ പ്രതിമാസ ഓണറേറിയം, എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും ഓരോ മാസവും 10 കിലോ അരി/റാഗി/ഗോതമ്പ്, അധികാരത്തിൽ വന്ന് ആദ്യത്തെ 2 വർഷം എല്ലാ തൊഴിൽ രഹിതരായ ഡിഗ്രിയുള്ള യുവതീ യുവാക്കൾക്ക് പ്രതിമാസം 3000 രൂപയും ഡിപ്ലോമ ഉള്ളവർക്ക് 1500 രൂപയും, എല്ലാ സ്ത്രീകൾക്കും കെഎസ്ആർടിസി, ബിഎംടിസി ബസ്സുകളിൽ സൗജന്യ യാത്ര എന്നിവയാണ് പ്രധാനപ്പെട്ട അഞ്ച് വാഗ്ദാനങ്ങൾ.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, ബജ്റംഗ്ദൾ പോലുളള എല്ലാ സംഘടനകളേയും നിരോധിക്കുമെന്നും കോൺഗ്രസ് പറഞ്ഞു. സംസ്ഥാനത്ത് ബിജെപി സർക്കാർ പാസാക്കിയ എല്ലാ അന്യായ നിയമങ്ങളും മറ്റ് ജനവിരുദ്ധ നിയമങ്ങളും അധികാരത്തിൽ വന്ന് ഒരു വർഷത്തിനുള്ളിൽ പിൻവലിക്കുമെന്നും വാഗ്ദാനം ചെയ്തു. ഇന്നലെ ബിജെപി പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. അധികാരത്തിലെത്തിയാൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നായിരുന്നു ബിജെപിയുടെ പ്രധാന വാഗ്ദാനം.