ബോട്ടുയാത്രകള്‍ക്ക് മുന്‍പ് ഇനി ബോധവത്കരണ ക്ലാസ്; അപകടങ്ങളും നാശനഷ്ടങ്ങളും ഓര്‍മിപ്പിക്കും

New Update

publive-image

കൊല്ലം: ഇനി മുതല്‍ വള്ളങ്ങളിലും ഹൗസ് ബോട്ടുകളിലുമുള്ള യാത്രകള്‍ക്ക് മുമ്പ് ബോധവത്കരണ ക്ലാസുകള്‍ ഉണ്ടാകും. താനൂര്‍ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിലാണ് കനാല്‍ ഓഫീസുകളുടെ നടപടി. ഓരോ യാത്രകള്‍ക്കു മുന്‍പും പാലിക്കേണ്ട മുന്‍കരുതലുകള്‍ യാത്രക്കാരെ ഓര്‍മ്മിപ്പിക്കുന്നതിനാണ് സേഫ്റ്റി ബ്രീഫിംഗ് ക്ലാസുകള്‍ നടത്തുന്നത്. ഹൗസ്‌ബോട്ടുകളിലും മറ്റും ഘടിപ്പിക്കുന്ന ചെറിയ സ്പീക്കര്‍ വഴിയായിരിക്കും നിര്‍ദേശങ്ങള്‍ നല്‍കുക.

Advertisment

ഫൈബര്‍ ബോട്ടുകള്‍, ഹൗസ് ബോട്ടുകള്‍ എന്നിവയില്‍ ചെറിയ സ്പീക്കര്‍ ഘടിപ്പിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. യാത്രയിലുടനീളം പാലിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ 20 മാര്‍ഗനിര്‍ദേശങ്ങളാണ് സ്പീക്കറിലൂടെ നല്‍കുക. അഞ്ചുമുതല്‍ ഏഴ് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള സന്ദേശങ്ങള്‍ ഓരോ യാത്രക്ക് മുന്‍പും യാത്രക്കാരെ കേള്‍പ്പിക്കും. യാത്ര ചെയ്യാനായി കയറുന്ന ബോട്ടില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉണ്ടോയെന്ന് കൃത്യമായി ഉറപ്പ് വരുത്തിയ ശേഷം മാത്രമേ യാത്ര ആരംഭിക്കാവൂ എന്നുള്ള നിര്‍ദേശവും നല്‍കും. സംസ്ഥാനത്ത് മുന്‍പുണ്ടായ തട്ടേക്കാട് മുതല്‍ താനൂര്‍ വരെയുള്ള ബോട്ടപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം, അപകടം വരുത്തിയ നാശനഷ്ടം എന്നിവയും ഓര്‍മിപ്പിക്കും.

അതേസമയം കടത്തുവള്ളങ്ങളില്‍ സ്പീക്കറുകളിലൂടെ നിര്‍ദേശങ്ങള്‍ നല്‍കുന്നത് പ്രായോഗികമല്ലെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ കടത്തുവള്ളങ്ങള്‍ ഉപയോഗിക്കുന്ന കടവുകളില്‍ യാത്രക്ക് മുന്നെ നിര്‍ദേശങ്ങള്‍ കേള്‍പ്പിക്കാനുള്ള പദ്ധതിയുമുണ്ട്. യാത്രക്കാര്‍ക്ക് നല്‍കുന്ന 20 മാര്‍ഗനിര്‍ദേശങ്ങള്‍ കനാല്‍ ഓഫീസ് നല്‍കുന്ന ലൈസന്‍സിന് പിന്നിലും അച്ചടിച്ചിട്ടുണ്ട്. ലൈസന്‍സ് കൈമാറുന്നതിന് മുന്‍പ് സ്രാങ്ക് ഇത് വായിക്കുന്നതാണ് പതിവ്. കടത്തുകാരനടക്കം എല്ലാവര്‍ക്കും ലൈഫ് ജാക്കറ്റ് നല്‍കണമെന്നടക്കമുള്ള നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ 99 ശതമാനം അപകടങ്ങളും ഒഴിവാക്കപ്പെടും. എന്നാല്‍ നിര്‍ദേശങ്ങളിലെ മൂന്നിലൊന്ന് പോലും പാലിക്കപ്പെടുന്നിലല്ലെന്നാണ് വിലയിരുത്തല്‍.

Advertisment