എഐ ക്യാമറയില്‍ സര്‍ക്കാര്‍-കെല്‍ട്രോണ്‍ 'ഒളിച്ചുകളി'; പ്രധാനപ്പെട്ട രേഖകള്‍ പുറത്ത് വിട്ട് രമേശ് ചെന്നിത്തല

New Update

publive-imageതിരുവനന്തപുരം: എഐ ക്യാമറ ഇടപാടില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രേഖകള്‍ ഉയര്‍ത്തി പ്രതിപക്ഷം അഴിമതി പുറത്ത് കൊണ്ടുവന്നപ്പോള്‍ മുഖ്യമന്ത്രിക്ക് ഇത് ഖണ്ഡിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യവസായ മന്ത്രി ഒരേസമയം കെല്‍ട്രോണിനെ ന്യായീകരിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്ത വിചിത്രമായ നടപടിയാണ് സ്വീകരിച്ചതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Advertisment

'മുന്‍ ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പറയുന്നത് തനിക്ക് ഓര്‍മ്മയില്ലെന്നാണ്. നിലവിലെ മന്ത്രി ആന്റണി രാജു വ്യക്തമായ മറുപടി നല്‍കാനോ ജനങ്ങളെ ബോധ്യപ്പെടുത്താനോ ശ്രമിച്ചിട്ടില്ല. അതിനാലാണ് പ്രതിപക്ഷം യോഗം വിളിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്.' രമേശ് ചെന്നിത്തല പറഞ്ഞു.പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി അഴിമതിക്കാരെ സഹായിക്കുകയാണ്. 25 കോടിയില്‍ അപ്പുറം പോകാത്ത പദ്ധതി നടപ്പിലാക്കിയത് 232 കോടി രൂപക്കാണ്. 132 കോടി രൂപയുടെ അഴിമതിയാണ് നടന്നത്. ഇത് അന്വേഷണിക്കണമെന്ന് പറയുമ്പോള്‍ പുകമറ സൃഷ്ടിച്ച് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. കെല്‍ട്രോണും സര്‍ക്കാരും ഒളിച്ചുകളിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രധാനപ്പെട്ട രേഖകള്‍ മറച്ചുവെച്ചുകൊണ്ട് പൊതുമധ്യത്തിലുള്ള രേഖകള്‍ തന്നെയാണ് കെല്‍ട്രോണ്‍ പുറത്ത് വിട്ടതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഈ രേഖകള്‍ പരിശോധിച്ചാല്‍ ഉന്നയിച്ച ആരോപണം ശരിയാണെന്ന് സാധൂകരിക്കാനാവും. ഇന്നലെ കെല്‍ട്രോണ്‍ രണ്ട് ബില്ലുകളാണ് പുറത്ത് വിട്ടത്. അതില്‍ ഒന്ന് ടെന്റര്‍ ഇവാല്യൂവേഷന്‍ പ്രീക്വീളിഫിക്കേഷന്‍ ബില്ലാണ്. അതില്‍ ഗുരുതരക്രമക്കേട് നടന്നിട്ടുണ്ട്. സീരിയല്‍ നമ്പര്‍ 422 എന്ന കോളത്തില്‍ ടെന്ററില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്ക് പത്ത് വര്‍ഷത്തില്‍ കുറയാത്ത അനുഭവ പരിചയം വേണം. ഇത് കമ്പനിക്കുണ്ടെന്ന് ടിക്ക് ചെയ്തിട്ടുണ്ടെങ്കിലും കെല്‍ട്രോണ്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത അക്ഷര എന്റര്‍പ്രൈസസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തത് 2017 ലാണ്. അങ്ങനൊയൊരു കമ്പനിക്ക് എങ്ങനെ പ്രവര്‍ത്തിപരിചയം അവകാശപ്പെടാനാവുമെന്നും രമേശ് ചെന്നത്തല ചോദിച്ചു. മുഖ്യമന്ത്രി ഇഷ്ടക്കാര്‍ക്കാണ് പദ്ധതി കൈമാറിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Advertisment