ഉത്തരാഖണ്ഡ് : ഓടുന്ന കാറിൽ അമ്മയെയും ആറുവയസ്സുകാരി മകളെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഉത്തരാഖണ്ഡിലെ റൂർക്കിയിൽ ഞെട്ടിക്കുന്ന ക്രൂരത നടന്നത്. രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരുവെരെയും പ്രതികൾ കാറിലെത്തി തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഓടുന്ന കാറിൽ പീഡനം നടത്തിയ ശേഷം, ഇരുവരേയും കനാലിൽ എറിഞ്ഞ് പ്രതികൾ രക്ഷപെട്ടു.
തന്റെ മകളോടൊപ്പം മുസ്ലീം മതകേന്ദ്രമായ പിരാൻ കാളിയാറിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു യുവതി. ഇതിനിടെ ഒരു സംഘം കാറിലെത്തി ബലമായി കാറിന്റെ ഉള്ളിലേക്ക് വലിച്ചു കയറ്റി. ഓടുന്ന കാറിൽ അമ്മയെയും കുഞ്ഞിനെയും പലതവണ ക്രൂരമായി പീഡിപ്പിച്ചു. മർദിച്ചവശയാക്കി രണ്ടുപേരെയും കനാലിലേക്ക് തള്ളിയിട്ടു. കനാലിൽ രക്തം വാർന്ന നിലയിൽ കിടന്ന യുവതി ഒരുവിധം പോലീസ് സ്റ്റേഷനിൽ എത്തി.
യുവതിയുടെ പരാതി അനുസരിച്ച് കൂട്ടബലാത്സംഗത്തിനും പോക്‌സോ നിയമപ്രകാരവും പോലീസ് കേസെടുത്ത് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു. സംഭവ സ്ഥലത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.
പ്രതിയുടെ പേര് സോനു എന്നാണെന്നും, കാറിൽ എത്രപേർ ഉണ്ടായിരുന്നതായി യുവതിക്ക് ഓർമ്മയിലെന്നും പോലീസ് സൂപ്രണ്ട് (റൂറൽ) പ്രമേന്ദ്ര ഡോവൽ അറിയിച്ചു. അമ്മയെയും മകളെയും റൂർക്കി സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വൈദ്യപരിശോധനയിൽ ബലാത്സംഗം സ്ഥിരീകരിച്ചതായും പൊലീസ് പറഞ്ഞു .