പൊന്നാനി:ഒരാളുടെ ആരോഗ്യത്തിന്റെ നില അപകടമാവുന്ന സന്ദര്‍ഭം എപ്പോൾ വേണമെങ്കിലും സംഭവിക്കാം.പ്രഥമ ശുശ്രൂഷ ചെയ്യാന്‍ പ്രത്യേക ബിരുദങ്ങളോ മറ്റോ ആവശ്യമില്ല.സൻമനസ്സാണ് ആവശ്യമെന്ന് പറയുകയാണ് വി പി ജി എന്ന പൊന്നാനിയുടെ സ്വന്തം അബ്ദുൽഗഫൂർ. സാമൂഹ്യ സേവനത്തിന്റെ ലക്ഷ്യങ്ങളും ഉള്ളടക്കവും മനസ്സിലാക്കി കോവിഡ് കാലത്തും വിപിജി ഇടപെട്ട മേഖലകൾ ധാരാളമാണ്.സമൂഹത്തിലെ അബലരോട് കരുണ കാണിക്കാന്‍ ഓരോരുത്തർക്കും ധാർമിക ചുമതലയുണ്ട്.
സ്‌ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍, ദരിദ്രര്‍,രോഗികൾ തുടങ്ങിയവരോടെല്ലാം സഹാനുഭൂതി കാണിക്കാന്‍ നാം ബാധ്യസ്ഥരാണ്.കോവിഡിൻ്റെ അതിപ്രസരമുള്ള ഇക്കാലത്തും സ്വന്തംജീവനെക്കാളേറെ മറ്റുള്ളവരുടെ സംരക്ഷണമാണ് ഉചിതമെന്ന് ബോധ്യപ്പെട്ടാണ് വി പി ജി പ്രവർത്തിക്കുന്നത്.
ഒരുമ ജീവകാരുണ്യ വേദിയുടെ പ്രസിഡന്റായിരിക്കെയാണ് ട്രോമ കെയർ വളണ്ടിയറായി കൊറോണക്കെതിരായി പോരാടുവാൻ ഗഫൂർ ഇറങ്ങി തിരിച്ചത്.വളരെ ജാഗ്രതയോടെ തൻ്റെ കർത്തവ്യത്തിൽ മുഴുകവേയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റിൽ പോസിറ്റീവാണെന്നറിഞ്ഞ നിമിഷം,
മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ നിന്നും കോറൻ്റൈനിൽ കഴിയുമ്പോഴും അദ്ദേഹത്തിന് ഒരേ ഒരു പ്രാർത്ഥനയേ ഉള്ളൂ. ജനങ്ങൾ ജാഗ്രത പാലിക്കുക അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക എന്ന്.
രാജീവ് ഗാന്ധി ഫൗണ്ടേഷൻ നിയോജക മണ്ഡലം സെക്രട്ടറി,കോൺഗ്രസ് സേവാദൾ മണ്ഡലം സെക്രട്ടറി,
തുടങ്ങിയ കർമ്മമണ്ഡലങ്ങളിലും കൂടാതെ,വെയ്റ്റ് ലിഫ്റ്റ് മുൻ ജില്ലാ ടീം ലീഡറായും പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് ട്രോമാകെയറിലും സജീവമായത്.
കൂടാതെ തൻ്റെ ഉപജീവന മാർഗ്ഗമായ ഫാബ്രിക്കേഷൻ വർക്കിൻ്റെ സംഘടനയായ അൽക (ALCA) യുടെ മുൻ ജില്ലാ വൈസ് പ്രസിഡണ്ടും,ഇപ്പോഴത്തെ ജില്ലാ ട്രഷറർ സ്ഥാനവും വഹിക്കുന്നു. നാനാതലങ്ങളിൽ
തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച് സാന്ത്വനത്തിൻ്റെ തണലായി,ഒരുമയുടെ ജീവകാരുണ്യ പ്രവർത്തകനായി നാടിൻ്റെ രക്ഷകർക്കൊപ്പം നിറഞ്ഞു നിൽക്കുന്നു.
നല്ലൊരു കലാസ്വാദകനും നടനും കൂടിയാണ് വിപിജി.കുടുംബം എന്നത് ഭാര്യയും മക്കളും ഉൾപ്പെടുന്നതു മാത്രമല്ല. മറിച്ച്, അയൽക്കാരും സുഹൃത്തുക്കളും നാട്ടുകാരും കൂടി ഉൾപ്പെടുന്ന സമൂഹമാണെന്നു വിശ്വസിക്കാനാണു ഇദ്ദേഹത്തിന് ഇഷ്ടമെന്നു പറയാം.
വിപിജി എന്ന അബ്ദുൽ ഗഫൂർ ചരിത്രപ്രസിദ്ധമായ പൊന്നാനിയുടെ മണ്ണിൽ ഈഴവന്തിരുത്തി വലിയ പറമ്പത്ത് അബ്ദുള്ള- സഫിയ ദമ്പതികളുടെ മകനാണ്. ഭാര്യ:ഷഹന.