വയനാട് : രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ 19 എസ് എഫ് ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു. മാനന്തവാടി ഡി വൈ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിഷേധങ്ങളിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സന്നാഹമാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്.
എംപി ഓഫീസ് ആക്രമണത്തിൽ ഇന്നലെ പിടിയിലായ 19 എസ് എഫ് ഐ പ്രവർത്തകരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൽപ്പറ്റ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ വൈത്തിരി, മാനന്തവാടി ജയിലുകളിലേക്ക് അയച്ചു. ആറ് എസ് എഫ്ഐ പ്രവർത്തകരെ കൂടി അക്രമ സംഭവവുമായി ബന്ധപ്പെട്ട പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി കണ്ണൂർ റേഞ്ച് ഡിഐജി രാഹുൽ ആര് നായർ പറഞ്ഞു.
ജില്ലയിൽ വിവിധയിടങ്ങളിൽ കൂടുതൽ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.. ഇന്ന് നടക്കുന്ന യുഡിഎഫ് റാലിക്ക് പൊലീസ് സുരക്ഷയൊരുക്കും. അതേസമയം പൊലീസിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടായെന്ന ആരോപണത്തിലും അന്വേഷണം നടക്കുന്നുണ്ട്.