'ലവ് ജിഹാദ്' ആരോപിച്ച് മകളുടെ വിവാഹ ചടങ്ങുകൾ മാതാപിതാക്കൾ വേണ്ടെന്ന് വച്ചു

New Update

publive-image

ഇരുമതങ്ങളിൽപ്പെട്ട വധൂവരന്മാരുടെ വിവാഹ ചടങ്ങുകൾ സമുദായത്തിന്റെ ഇടപെടലുകളെ തുടർന്ന് വീട്ടുകാർ വേണ്ടെന്ന് വെച്ചു. കഴിഞ്ഞയാഴ്ച, നാസിക്കിലെ ഒരു കുടുംബമാണ് മകളുടെ വിവാഹ ചടങ്ങുകൾ സമുദായത്തിന്റെ പ്രതിഷേധത്തെ തുടർന്ന് നി‍ർത്തി വച്ചത്.

Advertisment

തങ്ങളുടെ 28 വയസുള്ള മകളുടെ വിവാഹം ഒരു മുസ്ലീം യുവാവുമായി നടത്താൻ തീരുമാനിച്ചതാണ് സമുദായത്തിന്റെ എതിർപ്പിന് കാരണമായത്. ഈ വിവാഹം 'ലവ് ജിഹാദ്' ആണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. വിവാഹ ക്ഷണക്കത്ത് പുറത്തായതോടെയാണ് ഹിന്ദുമതത്തിൽപെട്ട വധുവിന്റെ സമുദായാംഗങ്ങൾ വിഷയത്തിൽ ഇടപെട്ടത്. എന്നാൽ, ചടങ്ങുകൾ നടത്തിയില്ലെങ്കിലും വിവാഹം വേണ്ടെന്ന് വയ്ക്കാൻ ഇരു കുടുംബങ്ങളും തയ്യാറായില്ല.

മകളുടെ ഇഷ്ടത്തിനനുസരിച്ച് വിവാഹം നടത്താൻ തന്നെയാണ് പെൺകുട്ടിയുടെ വീട്ടുകാർ തീരുമാനിച്ചത്. നിർബന്ധിത മതപരിവർത്തനത്തിന് വരനോ വരന്റെ വീട്ടുകാരോ ശ്രമിച്ചിട്ടില്ലെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. തുടർന്ന് വിവാഹം പ്രാദേശിക കോടതിയിൽ രജിസ്റ്റർ ചെയ്തു.

വധു രസിക ശാരീരികമായി ചില വൈകല്യമുള്ള പെൺകുട്ടിയാണ്. അതുകൊണ്ട് തന്നെ പെൺകുട്ടിക്ക് അനുയോജ്യനായ ഒരു വരനെ കണ്ടെത്തുന്നതിൽ ഏറെ വലഞ്ഞിരുന്നതായി പ്രമുഖ ജ്വല്ലറി ഉടമയും വധുവിന്റെ പിതാവുമായ പ്രസാദ് അദ്ഗാവോങ്ക‍ർ പറഞ്ഞു. എന്നാൽ, ഇതിനിടെയാണ് പെൺകുട്ടിയുടെ മുൻ സഹപാഠിയായ ആസിഫ് ഖാൻ രസികയെ വിവാഹം കഴിക്കാൻ ആ​ഗ്രഹിക്കുന്നതായി അറിയിച്ചത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇരു കുടുംബങ്ങൾക്കും പരസ്പരം അറിയുകയും ചെയ്യാം. മെയ് മാസത്തിൽ ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ നാസിക് കോടതിയിലാണ് വിവാഹം രജിസ്റ്റർ ചെയ്തതെന്ന് അദ്ഗാവോങ്ക‍ർ പറഞ്ഞു. തുട‍ർന്ന് യുവതി ഭ‍ർതൃ​ഗൃഹത്തിലേക്ക് പോകുന്നതിന് മുമ്പ് ജൂലൈ 18ന് ഹിന്ദു ആചാരങ്ങൾ പ്രകാരമുള്ള ചടങ്ങുകൾ നടത്താനും ഇവർ സമ്മതിച്ചിരുന്നു.

അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ നാസിക്കിലെ ഒരു ഹോട്ടലിൽ വെച്ചാണ് ചടങ്ങുകൾ നടത്താൻ തീരുമാനിച്ചത്. എന്നാൽ, വിവാഹ ക്ഷണക്കത്ത് വാട്ട്സ്ആപ്പിലൂടെ നിരവധി ഗ്രൂപ്പുകളിൽ പ്രചരിച്ചതോടെയാണ് പ്രതിഷേധക്കാ‍ർ രം​ഗത്തെത്തിയത്. 'അപരിചിതരിൽ' നിന്ന് വധുവിന്റെ കുടുംബത്തിന് ഫോൺ കോളുകൾ ലഭിച്ചു തുടങ്ങി.

ജൂലൈ 9ന് സാമുദായ അംഗങ്ങൾ തങ്ങളെ കാണാൻ ആവശ്യപ്പെടുകയും ചടങ്ങ് നടത്തരുതെന്ന് ഉപദേശിക്കുകയും ചെയ്തതായി ജ്വല്ലറി ഉടമയായ വധുവിന്റെ പിതാവ് പറഞ്ഞു. 'സമുദായ അം​ഗങ്ങളിൽ നിന്നും മറ്റുള്ളവരിൽ നിന്നും കൂടുതൽ സമ്മർദ്ദം വന്നു തുടങ്ങിതോടെ വിവാഹ ചടങ്ങുകൾ റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന്' മറ്റൊരു കുടുംബാംഗം പറഞ്ഞു. തുടർന്ന്, ചടങ്ങ് നിർത്തി വെച്ചതായി കുടുംബം പ്രാദേശിക സമുദായ സംഘടനയ്ക്ക് കത്ത് സമർപ്പിച്ചു.

'ഞങ്ങൾക്ക് പെൺകുട്ടിയുടെ കുടുംബത്തിൽ നിന്ന് ഒരു കത്ത് ലഭിച്ചുവെന്നും വിവാഹം റദ്ദാക്കിയതായി അവർ അറിയിച്ചുവെന്നും' കത്തിനെ അഭിസംബോധന ചെയ്ത നാസിക് ലാഡ് സുവർണക്കർ സൻസ്ഥാ പ്രസിഡന്റ് സുനിൽ മഹൽക്കർ പറഞ്ഞു. വരന്റെ കുടുംബം ഇക്കാര്യത്തിൽ പ്രതികരിച്ചില്ല. ഈ വിഷയത്തിൽ പൊലീസിനെ സമീപിക്കാൻ വധുവിന്റെ കുടുംബവും തയ്യാറായില്ല. എന്നാൽ, വിവാഹ കാര്യത്തിൽ ഇരു കുടുംബങ്ങളും ഉറച്ചു നിന്നതോടെ യുവ ദമ്പതികൾക്ക് വേർപിരിയേണ്ടി വന്നില്ല.

NEWS
Advertisment