ഡല്‍ഹി: സ്വാതന്ത്ര്യ സമരസേനാനി ഭഗത് സിങ്ങിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള നാടക റിഹേഴ്സലിനിടെ 10 വയസ്സുള്ള സ്കൂൾ കുട്ടി മരിച്ചു. പത്ത് വയസ്സുകാരനായ ശിവം ആണ് മരിച്ചത്. യുപിയിലെ ബുഡൗണിലെ ബാബത് ഗ്രാമത്തിലാണ് വ്യാഴാഴ്ച സംഭവം നടന്നത്. മരിച്ച കുട്ടിയും സുഹൃത്തുക്കളും സ്വാതന്ത്ര്യദിനത്തിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെക്കുറിച്ച് ഒരു നാടകം അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നതായി കുട്ടിയുടെ ബന്ധു പറയുന്നു.
ശിവമിന്റെ സുഹൃത്തുക്കൾ വ്യാഴാഴ്ച റിഹേഴ്സലിനായി വീട്ടിലെത്തി. നാടകത്തിന്റെ അവസാന രംഗത്തിനായി ശിവം ഒരു കയർ കണ്ടെത്തി. ഭഗത് സിംഗിനെ തൂക്കിലേറ്റുന്ന രംഗം റിഹേഴ്‌സല്‍ ചെയ്യാനായി കയർ എടുത്ത് കുരുക്ക് ഉണ്ടാക്കി കഴുത്തിൽ വച്ചു, എന്നാല്‍ പെട്ടെന്ന് ശിവമിന്റെ കാലുകൾ സ്റ്റൂളിൽ നിന്ന് തെന്നിമാറുകയും കഴുത്തില്‍ കുരുക്ക് മുറുകുകയും ആയിരുന്നു.
ശ്വാസം ലഭിക്കാതെ ശിവം പിടയുന്നത് കണ്ട സുഹൃത്തുക്കള്‍ നാടകത്തിനായി അവന്‍ അഭിനയിക്കുകയാണെന്നാണ് കരുതിയത്. ശരീരം നിശ്ചലമായപ്പോഴാണ് കുട്ടികള്‍ക്ക് അപകടം മനസ്സിലായത്. ഗ്രാമത്തിലെ മറ്റുള്ളവരെ വിവരം അറിയിക്കാൻ അവർ ഓടിയെങ്കിലും മറ്റുള്ളവർ എത്തിയപ്പോഴേക്കും 10 വയസ്സുകാരൻ മരിച്ചു.
പോലീസിനെ അറിയിക്കാതെയാണ് മൃതദേഹം സംസ്കരിച്ചതെന്ന് മാതാപിതാക്കൾ ദിനപത്രത്തോട് പറഞ്ഞു. അതേസമയം, കേസിൽ വസ്തുതകൾ കണ്ടെത്തിയ ശേഷം നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.