കൊല്ലം : കുരീപ്പുഴയില്‍ പതിനേഴുകാരി ഒട്ടേറെ തവണ പീഡിപ്പിക്കപെട്ട കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയും കൊട്ടിയത്തെ ഒരു ഹോംസ്റ്റേ നടത്തിപ്പുകാരായ ദമ്പതികളുമാണ് പിടിയിലായത്. കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്ന പലരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ് .
കുളിമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി അടുത്ത ബന്ധുക്കള്‍ തന്നെ പലര്‍ക്കും പീഡിപ്പിക്കാൻ ഒത്താശ ചെയ്തെന്നാണ് കുട്ടിയുടെ മൊഴി. കൗണ്‍സിലിങ്ങില്‍ പതിനേഴുകാരി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അഞ്ചാലുംമൂട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കൂടുതല്‍ അറസ്റ്റ്. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയും കൊട്ടിയത്ത് ഹോം സ്റ്റേ നടത്തിവന്നിരുന്ന ദമ്പതികളായ മിനിയും ഷിജുവുമാണ് പിടിയിലായത്.
കേസില്‍ നേരത്തെ അറസ്റ്റിലായ പെണ്‍കുട്ടിയുടെ അമ്മായിയും കരുനാഗപ്പള്ളിയിലെ സില്‍വര്‍ പ്ലാസ ലോഡ്ജ് നടത്തിപ്പുകാരായ മൂന്നു പേരും റിമാന്‍ഡിലാണ്. കൊല്ലം നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കായി പോകുന്നുവെന്ന് പറഞ്ഞാണ് പതിനേഴുകാരി പതിവായി വീട്ടില്‍നിന്ന് ഇറങ്ങിയിരുന്നത്.
പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ കുട്ടിയെ ഒരു മതസ്ഥാപനത്തിലാക്കുകയായിരുന്നു. അവിടെവെച്ചു നടന്ന കൗണ്‍സിലിങ്ങിലാണ് പീഡന വിവരം തുറന്നു പറഞ്ഞത്.