കോട്ടയം: ഭർത്താവിന്റെ മരണത്തിൽ മനംനൊന്ത് കരഞ്ഞു ..കരഞ്ഞു .. തളർന്നിരുന്ന ഒരു സ്ത്രീയ്ക്ക് സ്വന്തം പിതാവ് പകർന്നുനൽകിയ ഇശ്ചാശക്തിയിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പാണ് ശീമാട്ടി ഉടമ ബീനാ കണ്ണന്റെ വിജയകഥ .
നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് ശീമാട്ടി ഇന്ന് വസ്ത്രലോകത്തെ തരക്കേടില്ലാത്ത ഒരു ബ്രാന്‍ഡായി മാറിയത്. ' മുൻപ് പര്‍ച്ചേസിങ്ങിന് ഭര്‍ത്താവ് കണ്ണനായിരുന്നു പോയിരുന്നത്. പിന്നീട് എല്ലാം ഒറ്റയ്ക്കു ചെയ്യേണ്ടി വന്നു.
കുത്താമ്പള്ളി, ബാലരാമപുരത്തു നിന്നും താന്‍ കോട്ടന്‍ സാരികള്‍ പര്‍ച്ചേയ്സ് ചെയ്തു. അവിടെ നിന്നായിരുന്നു തുടക്കം'- സ്വകാര്യ ചാനലിലെ ഒരു പരിപാടിയിലൂടെയായിരുന്നു വന്ന വഴിയില്‍ നേരിട്ട ദുരനുഭവങ്ങളെയും കഷ്ടതകളെക്കുറിച്ചും ബീനാ കണ്ണന്‍ മനസ് തുറന്നത്.
'വസ്ത്ര വ്യാപാര മേഖലയില്‍ പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു തന്റെയും ജനനം. അന്ന് ഭര്‍ത്താവാണ് ബിസിനസ് നടത്തുന്നത്. ക്യാന്‍സര്‍ ബാധിച്ച് ഭര്‍ത്താവ് മരിക്കുമ്പോള്‍ മകള്‍ക്ക് ആറു മാസം മത്രമാണ് പ്രായം. മൂത്ത കുട്ടികളുമുണ്ട്.
ഭര്‍ത്താവിന് രോഗം കൂടുതലായിരുന്ന സമയത്തൊക്കെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു. റെഡ്‌ഢിയാർ സമുദായത്തില്‍ അന്നു സ്ത്രീകളാരും ജോലിക്കു പോകുമായിരുന്നില്ല.
ഭര്‍ത്താവിന്റെ അസുഖം വല്ലാതെ തളര്‍ത്തി. പന്ത്രണ്ടു കൊല്ലത്തോളം ഞാന്‍ രാവും പകലും കരയുമായിരുന്നു. ഒടുവില്‍ അച്ചന്‍ എന്നോട് എന്തിനാണ് ഇങ്ങനെ കരയുന്നതെന്ന് ചോദിച്ചു. അച്ചന്റെ ആ ചോദ്യം ചിന്തിപ്പിക്കാന്‍ തുടങ്ങി. തളര്‍ന്നിരിക്കാതെ ജീവിതം തിരിച്ചു പിടിക്കാനുള്ള വാശിയായി.കുടുംബിനിയായി വീട്ടില്‍ ഒതുങ്ങിയിരുന്ന എനിക്ക് യൂറോപ്പിലും സിംഗപൂരിലുമൊക്കെ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വന്നു. നിരവധി പ്രശ്നങ്ങള്‍ അപ്പോഴും വന്നു.
ഗര്‍ഭിണിയായിരുന്ന സമയത്ത് വീട്ടില്‍ റെയ്ഡ് നടന്നിട്ടുണ്ട്. അന്ന് അച്ചനും അമ്മയും വീട്ടിലില്ല. പതിമൂന്ന് ദിവസമാണ് റെയ്ഡ് നടന്നത്. അതിന്റെ ടോര്‍ച്ചര്‍ താങ്ങാവുന്നതിലപ്പുറമായിരുന്നു.രാത്രി മൂന്ന് മണി വരെ റെയ്ഡും പിന്നീട് അവരുടെ ചോദ്യം ചെയ്യലും. അതിനിടയ്ക്ക് ബാങ്ക് അക്കൗണ്ട് മരവപ്പിച്ചു. റെയ്ഡിന്റെ ടോര്‍ച്ചര്‍ താങ്ങാനാകാതെ തന്റെ ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗർഭിണിയായിരുന്ന താനാണ് അന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുന്നത്.
മറ്റാരും കൂടെയുണ്ടായിരുന്നില്ല. അമ്മയ്ക്കു പത്തു പവനോളം സ്വര്‍ണമുണ്ടായിരുന്നു. അതൊക്കെ റെയ്ഡിന്റെ പേരില്‍ കൊണ്ടു പോയി. കണ്ണന്‍ മരിച്ചപ്പോഴാണ് കണ്ണന്റെ സ്ഥാനം തനിക്കു ഏറ്റെടുക്കേണ്ടി വന്നത്.
സാരികളുടെ വ്യത്യസ്തത തേടി താന്‍ കേരളത്തിന് പുറത്തേക്ക് പോയി. തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍നിന്നും പല വ്യത്യസ്തകള്‍ നിറഞ്ഞ കോട്ടണ്‍ സാരികള്‍ വാങ്ങി.
അന്ന് പരസ്യത്തിന് രണ്ടു ലക്ഷം വേണമായിരുന്നു. ബിസിനസ് ചെയ്ത് കിട്ടുന്നത് ആകെ അഞ്ച് ലക്ഷം രൂപയായിരുന്നു. അതുകൊണ്ടുതന്നെ പരസ്യം നല്‍കാനാകുമായിരുന്നില്ല പിന്നീടാണ് സില്‍ക്ക്സാരി മേഖലയിലേക്ക് ഇറങ്ങിയതെന്നും ബീന കണ്ണന്‍ പറയുന്നു.