'സില്‍ക്ക് സ്മിതയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. എന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും പ്രെഫഷണലായിട്ടുള്ള നടി സില്‍ക്ക് സ്മിതയാണ്. ഐറ്റം ഡാന്‍സ് ചെയ്യുന്ന സ്ത്രീകളെ ആ കാലത്ത് സ്ത്രീകള്‍ക്ക് ഇഷ്ടമല്ലായിരുന്നു. എന്നാല്‍, സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന ഒരാളായിരുന്നു സ്മിത. സെറ്റില്‍ എല്ലാവര്‍ക്കും സ്മിതയെ പേടിയായിരുന്നു, ഞാനുമായി മാത്രമേ സംസാരിച്ചിരുന്നുള്ളൂ, മറ്റുള്ളവര്‍ക്ക് എന്നോട് കുശുമ്പായിരുന്നു. ഷൂട്ടിന് വന്നാല്‍ സ്മിത വളരെ ശാന്തയായി ഒരിടത്ത് മാറിയിരിക്കും. എന്നാല്‍, ആ ദിവസം അവര്‍ വളരെ ദേഷ്യപ്പെട്ടു'- ലാല്‍ ജോസ്

author-image
neenu thodupuzha
New Update

 

Advertisment

publive-image

കൊച്ചി: കിരീടമില്ലാത്ത രാജാക്കന്മാര്‍ എന്ന സിനിമയില്‍ ഇന്നസെന്റിന്റെ രണ്ടാം ഭാര്യയായി സില്‍ക്ക് സ്മിത അഭിനയിക്കാനെത്തിയതും ഷൂട്ടിങ് നാളുകളിലുണ്ടായ അനുഭവങ്ങളും ' ചരിത്രം എന്നിലൂടെ' എന്ന പരിപാടിയിലൂടെ പങ്കുവച്ച് സംവിധായകന്‍ ലാല്‍ ജോസ്.

ഷൂട്ടിങ്ങിന് സില്‍ക്ക് സ്മിത വരുന്ന  ആദ്യ ദിവസം കലാഭവന്‍ അന്‍സാറിക്കയെ കാണാനില്ല. തിരക്കിയപ്പോള്‍ പുറകില്‍ മേക്ക് അപ്പ് മാനോട് പറഞ്ഞ് പൗഡറും പാഡുമൊക്കെ വച്ച് മേക്കപ്പ് ചെയ്യുകയായിരുന്നു. ഞാനത് കണ്ട് ചിരിച്ചുപോയി.  സ്മിത വന്നിറങ്ങുന്നതിനു മുമ്പേ തന്നെ സെറ്റില്‍ എല്ലാവരും മുടിയൊക്കെ ചീകി, പൗഡറിട്ട് കുട്ടപ്പന്മാരായി നിന്നു.

 ഞാനെന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും പ്രെഫഷണലായിട്ടുള്ള നടി സില്‍ക്ക് സ്മിതയാണ്. രാവിലെ 9 മണിക്കാണ് ഷൂട്ടിങ് എന്നു പറഞ്ഞാല്‍, കറക്ട് ഒമ്പതു മണിക്ക് മേക്കപ്പ്, കോസ്റ്റ്യൂം ഇട്ട്  റെഡിയായിത്തന്നെ സെറ്റിലുണ്ടാകും.

വളരെ ബുദ്ധിമതിയായ സ്ത്രീയാണ്. അവര്‍ക്കറിയാം അവര്‍ക്ക് ഡയലോഗ് പഠിപ്പിച്ചു കൊടുക്കേണ്ടത്, ടൈം ഷെഡ്യൂള്‍ ഫിക്‌സ് ചെയ്യേണ്ടത് ഒക്കെ തീരുമാനിക്കുന്നത് അസോസിയേറ്റ് ഡയറക്ടര്‍മാരാണെന്ന്. അതുകൊണ്ട് വന്നയുടന്‍തന്നെ അവര്‍ 'അസോസിയേറ്റഡ് യാരിങ്കേ' എന്ന് നീട്ടി ചോദിക്കും. അപ്പോള്‍ ഞന്‍ ഒരു ഉള്‍പുളകത്തോടെ മുന്നിലേക്കു ചെല്ലും. അവര്‍ നമ്മളോട് വിവരങ്ങള്‍ ചോദിക്കും.

സ്മിത പറഞ്ഞ കാര്യങ്ങളെന്തെന്നാല്‍. താന്‍ നല്ല കറുപ്പാണ് ഇതെല്ലാം പൗഡര്‍, പാഡ് എന്നിവ ഉപയോഗിച്ചുള്ള മേക്കപ്പാണ്. അതുകൊണ്ട് 3 മണിക്കൂര്‍ മേക്കപ്പിനു വേണ്ടിവരും. ഷൂട്ടിങ് തുടങ്ങുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പേ എന്നെ അറിയിക്കണം. ഒന്നു രണ്ടു ദിവസംകൊണ്ട് അവരുമായി ഞാന്‍ നല്ല സൗഹൃദമായി.

സെറ്റില്‍ വരുമ്പോഴേ 'ലാല്‍' എന്ന് വിളിക്കും. അതു കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും കുശുമ്പാണ്. വേറെ ഒരാളുമായും സംസാരമില്ലായിരുന്നു. സ്മിത വരും ഡയലോഗ് പഠിക്കും. ഒരു മൂലയില്‍ പോയിരിന്ന് അവരുടെ മേക്കപ്പ് ശ്രദ്ധിച്ചിരിക്കും. വരുമ്പോള്‍ മാത്രം എല്ലാവരോടും ഗുഡ്‌മോണിംഗ് മാത്രം പറയും.

ഇത്രയും ശാന്തത കാണിക്കുന്നയൊരാള്‍ എന്റെ അനുഭവത്തില്‍ ദേഷ്യം വന്നാല്‍ ഭീകരരാകുമെന്ന് മുന്‍പരിചയത്തില്‍ നിന്നറിയാം. അതുകൊണ്ട് കൃത്യമായി അവരെ ഞാന്‍ കാര്യങ്ങള്‍ അറിയിച്ചിരുന്നു.

ഈ സിനിമയില്‍ നായിക ആനിയാണ്. ഷൂട്ടിങ് തീരാറായ സമയത്ത് ആനിക്കും ജഗദീഷേട്ടനും ഒരു അമേരിക്കന്‍ ട്രിപ്പുണ്ടായിരുന്നു. അവരുടെ വര്‍ക്കുകള്‍ ധൃതി പിടിച്ചു തീര്‍ക്കണ സമയമായിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്കേ ഷൂട്ടിങ്ങുള്ളൂ സ്മിതയ്ക്ക്. അതു വിളിച്ചു പറഞ്ഞപ്പോള്‍ 'താങ്ക്യൂ ലാല്‍, എനക്ക് കാലേലെ കൊഞ്ചം തൂങ്ങലാം' എന്നവര്‍ പറഞ്ഞു. രാവിലെ ഫോര്‍ട്ട് കൊച്ചിയിലാണ് ഷൂട്ട്. രാവിലെ ട്രാഫിക് ബ്ലോക്ക് ഒക്കെ കാരണം ഷൂട്ട് താമസിച്ചു.

അന്ന് എ.സിയും കാരവാനുകളുമൊന്നുമില്ല. സ്മിതയുടെ ഷൂട്ടിങ് നാലു മണിക്കേ ഉണ്ടാകൂ എന്ന് പറയാന്‍ ഞാന്‍ പ്രൊഡക്ഷന്‍ മാനേജരോട് പോയി അറിയിക്കാന്‍ ഏല്‍പ്പിച്ചു. താജില്‍ സ്മിതയുടെ റൂമില്‍ അയാള്‍ എത്തിയപ്പോള്‍ മേക്കപ്പ് ചെയ്യാന്‍ തുടങ്ങിയിരുന്നു. എന്നാല്‍, ഷൂട്ടിങ് മാറ്റിയ വിവരം പേടിച്ച് പറയാതെ ഒന്നുമില്ല, വെറുതെ വന്നതാണെന്ന് പറഞ്ഞ് അയാള്‍ തിരികെ വന്നു.

നാലു മണിക്ക് ഞങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഒരു കാര്‍ വന്നു നിന്നു. അതില്‍നിന്ന് സ്മിതയിറങ്ങി. ഞാന്‍ ഉടന്‍ എണീറ്റ് അടുത്തുചെന്നപ്പോള്‍ അവര്‍ പരാതി പറഞ്ഞു. പ്രൊഡക്ഷന്‍ മാനേജര്‍ പേടിച്ച് വിവരം പറയാതിരുന്നതാണെന്ന് പറഞ്ഞപ്പോള്‍ 'എതുക്ക ഭയക്കണം, ഞാന്‍ കടിച്ചു ശാപ്പിടുമാ' എന്നവര്‍ തമാശയായി പറഞ്ഞു. അവര്‍ മുന്നോട്ട് നടന്നപ്പോള്‍ അവിടെ ഡയറക്ടര്‍ ഇരിക്കുന്നു. അന്‍സാറിക്ക അരികെയിരുന്ന് കഴിക്കുന്നുണ്ട്.

സ്മിത ഡയറക്ടറോട് ഞാന്‍ ഒരു മണിക്ക് റെഡിയായിരുന്നു സാര്‍, ഞാന്‍ ലേറ്റയതല്ലാ എന്നു പറഞ്ഞു. അപ്പോള്‍ അന്‍സാറിക്ക പെട്ടെന്നുള്ള അങ്കലാപ്പില്‍ അതിനോട് എങ്ങനെ പ്രതികരിക്കണമെന്നറിയാതെ 'ഒരു മണിക്ക് റെഡിയായിരുന്നോ, വെരി ഗുഡ്, വെരി ഗുഡ്' എന്നു പറഞ്ഞു. ഇതുകേട്ട സ്മിതയ്ക്ക് ദേഷ്യം വന്നു. പിന്നെ ഭയങ്കരമായി ചൂടായി. ഒരു തരത്തിലാണ് ആശ്വസിപ്പിച്ചത്. ആ ഷൂട്ടിങ് തീര്‍ന്നു.

പിന്നീട് കേള്‍ക്കുന്നത് അവരുടെ അകാല മരണ വാര്‍ത്തയായിരുന്നു. സില്‍ക്ക് സ്മിതയെ എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരാളാണ്. ഐറ്റം ഡാന്‍സ് ചെയ്യുന്ന സ്ത്രീകളെ അന്ന് ആ കാലത്ത് സ്ത്രീകള്‍ക്ക് ഇഷ്ടമല്ലായിരുന്നു. എന്നാല്‍, സ്ത്രീകള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരാളായിരുന്നു സില്‍ക്ക് സ്മിതയെന്നും ലാല്‍ ജോസ് പറയുന്നു.

Advertisment