മുട്ടം: പച്ചിലാംകുന്നില്‍ കൊണ്ടുവന്ന് മാലിന്യംതള്ളിയ കേസില്‍ പ്രതി പിടിയില്‍. മുട്ടം സ്വദേശി ടോമി ജോസഫാ (57) ണ് പിടിയിലായത്.
150 ചാക്കിലധികം പ്ലാസ്റ്റിക് മാലിന്യമാണ് കഴിഞ്ഞദിവസം പച്ചിലാംകുന്നില്‍ തള്ളിയ നിലയില്‍ കാണപ്പെട്ടത്. സംഭവ സ്ഥലത്തെത്തിയ പഞ്ചായത്ത് അധികൃതരും പോലീസും ആരോഗ്യ വകുപ്പ് അധികൃതരും നടത്തിയ പരിശോധനയില്‍ മാലിന്യം തള്ളിയവരെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ വിശദ അന്വേഷണമാണ് ടോമിയിലേക്ക് എത്തിയത്.
മാലിന്യങ്ങള്‍ ശേഖരിച്ച് വില്‍പന നടത്തുന്ന തുടങ്ങനാട് സ്വദേശി ബിജു പച്ചിലാംകുന്നിലുള്ള ടോമിയുടെ വാടകവീട്ടില്‍ താമസിച്ചിരുന്നു. വാടക സംബന്ധിച്ച തര്‍ക്കത്തിൽ ഇയാളെ അവിടെനിന്നും പറഞ്ഞയച്ചു. എന്നാല്‍, ബിജു കൊണ്ടുവന്ന് സൂക്ഷിച്ചിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തിരുന്നില്ല.
ഈ മാലിന്യം ടോമിയുടെ നിര്‍ദ്ദേശപ്രകാരം പച്ചിലാംകുന്ന് വ്യു പോയിന്റില്‍ കൊണ്ടുവന്ന് തള്ളുകയായിരുന്നു. എന്നാല്‍, ടോമി പൊലീസിനോട് പറഞ്ഞത് മറ്റൊന്നാണ്. മാലിന്യം ഈരാറ്റുപേട്ട സ്വദേശികള്‍ക്ക് വിറ്റെന്നും അവരാണ് തള്ളിയതെന്നുമാണ്.
ടോമിയെയും കൂട്ടി പോലീസ് ഈരാറ്റുപേട്ട വരെ പോയെങ്കിലും ടോമി പറഞ്ഞതരത്തില്‍ ആരേയും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. മാലിന്യം തള്ളാൻ ടോമിക്കൊപ്പം മറ്റു പലരുമുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു. ടോമിയെ സ്‌റ്റേഷന്‍ ജാമ്യംനല്‍കി വിട്ടയച്ചു.