മാവേലിക്കര: ചെങ്ങന്നൂര്‍ ചെറിയനാട് സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ എസ്.ഡി.പി.ഐ. ബന്ധത്തെച്ചൊല്ലി സി.പി.എമ്മിലുണ്ടായ കലഹം തുടരുന്നു.
ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റിയിലെ ചെറുമിക്കാട്, ഓട്ടാഫീസ്, ആഞ്ഞിലിച്ചുവട് ബ്രാഞ്ചുകളിലെ മുഴുവന്‍ അംഗങ്ങളും പാര്‍ട്ടിയില്‍നിന്നും രാജിവച്ചു. ഈ മാസം ആദ്യം 38പേര്‍ പാര്‍ട്ടി ഏരിയാ-ജില്ലാ നേതൃത്വങ്ങള്‍ക്ക് രാജി നല്‍കിയിരുന്നു. പുതുതായി 14 സി.പി.എം. അംഗങ്ങളാണ് പാര്‍ട്ടി വിട്ടത്.
15ന് ജില്ലാ സെക്രട്ടറിക്ക് പ്രവർത്തകര്‍ നേരിട്ട് രാജിക്കത്ത് നല്‍കി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷീദ്മുഹമ്മദിന് എസ്.ഡി.പി.ഐ. നേതാവുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.എമ്മില്‍ പ്രതിഷേധം തുടരുന്നത്.
ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പകല്‍ സി.പി.എമ്മും രാത്രി എസ്.ഡി.പി.ഐയുമാണെന്ന് രാജിവച്ചവര്‍ ആരോപിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ ബിസിനസ് പങ്കാളി എസ്.ഡി.പി.ഐ. നേതാവാണെന്നാണ് രാജിവച്ചവരുടെ ആക്ഷേപം.
ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ സ്വന്തം വാര്‍ഡില്‍ എസ്.ഡി.പി.ഐയാണ് വിജയിച്ചതെന്ന ആരോപണവും രാജിവച്ചവര്‍ ഉന്നയിക്കുന്നു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വര്‍ഗീയ വിരുദ്ധ സദസുകള്‍ സംഘടിപ്പിച്ചില്ല.
ഇത് പാര്‍ട്ടി പരിശോധിക്കണമെന്ന് നേരത്തെ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് രാജി. നേരത്തെ രാജിവച്ചവരുമായി ജില്ലാ നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു.