റാഞ്ചി: ജാർഖണ്ഡിൽ പോലീസുകാരുടെ ചവിട്ടേറ്റ നവജാത ശിശുവിന് ദാരുണാന്ത്യം. റെയ്ഡിനിടെയാണ് നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് പോലീസുകാരുടെ ചവിട്ടേറ്റത്.
കുഞ്ഞിന് ചവിട്ടേറ്റതായി പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായതോടെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരടക്കം ആറു പോലീസുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്. അഞ്ചു പേരെ സസ്‌പെൻഡ് ചെയ്തു.
ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലാണ് സംഭവം. കൊസോഡിങ്കി പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനായി എത്തിയതായിരുന്നു പോലീസുകാ ർ. കൊല്ലപ്പെട്ട കുഞ്ഞിന്റെ മുത്തച്ഛനായിരുന്നു കേസിലെ പ്രതി.
പുലർച്ചെ മൂന്നരയോടെ വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് അകത്ത് കയറിയ പോലീസ് തിരച്ചിൽ നടത്തുന്നതിനിടെ നിലത്ത് കിടത്തിയിരിക്കുകയായിരുന്ന കുഞ്ഞിനെ ചവിട്ടി പരുക്കേൽപ്പിക്കുകയായിരുന്നു.
പ്രതിയും കുട്ടിയുടെ മുത്തശ്ശനുമായ ഭൂഷൺ പാണ്ഡയെ തെരഞ്ഞാണ് പോലീസ് എത്തിയത്. ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
പോലീസ് വരുന്നുണ്ടെന്ന് അറിഞ്ഞതോടെ കുഞ്ഞിനെ വീട്ടിൽ കിടത്തിയ ശേഷം ഭൂഷൺ പാണ്ഡെയും മറ്റ് കുടുംബാംഗങ്ങളും ഇറങ്ങിയോടുകയായിരുന്നു. കുടുംബാംഗങ്ങൾ തിരികെ എത്തിയപ്പോഴാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടത്.
പോലീസുകാർ എത്തിയപ്പോൾ കുഞ്ഞ് ഉറങ്ങി കിടക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉത്തരവിട്ടിട്ടുണ്ട്.