മെക്സിക്കോ സിറ്റി: വടക്കൻ മെക്സിക്കോയിൽ കുടിയേറ്റക്കാരെ പാർപ്പിക്കുന്ന കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തിൽ 40 പേർ മരിച്ചു. 29 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ചയായിരുന്നു വടക്കൻ മെക്സിക്കോ – യു.എസ്. അതിർത്തിയിലുള്ള കേന്ദ്രത്തിൽ തീ പിടിത്തമുണ്ടായത്.
ആദ്യമായാണ് കുടിയേറ്റക്കാരെ തടഞ്ഞുവയ്ക്കുന്ന കേന്ദ്രത്തിൽ ഇത്രയും ഭീകരമായ ദുരന്തമുണ്ടാകുന്നതെന്നാണ് റിപ്പോർട്ട്. യു.എസ്. അതിർത്തിക്കടുത്ത് സിയുഡാഡ് ഹുവാരെസിലാണ് കേന്ദ്രം. 68 കുടിയേറ്റക്കാരെ ഇവിടെ പാർപ്പിച്ചിരുന്നതായി അധികൃതർ അറിയിച്ചു.
കുടിയേറ്റക്കാർ പ്രതിഷേധിച്ച് കിടക്കകൾക്ക് തീയിട്ടതാണ് ദുരന്തത്തിനിടയാക്കിയതെന്ന് പ്രസിഡന്റ് ആന്ദ്രേ മാനുവൽ ലോപ്പസ് ഒബ്രഡോർ പറഞ്ഞു. തങ്ങളെ നാടുകടത്തുമെന്ന ആശങ്കമൂലമാണ് ഇവർ പ്രതിഷേധിച്ചതെന്നാണ് റിപ്പോർട്ട്. മെക്സിക്കോ അറ്റോർണി ജനറലിന്റെ ഓഫീസ് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.