ന്യൂഡല്‍ഹി: വധശ്രമക്കേസില്‍ അയോഗ്യനായ ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിനെതിരായ കുറ്റം ഗുരുതരമെന്ന് സുപ്രീം കോടതി. പരാതിക്കാരന് പതിനാറ് പരുക്കുകളുണ്ടെന്ന് ജസ്റ്റിസ് കെ.എം. ജോസഫ്.
സമയത്ത് ചികിത്സ നല്‍കിയില്ലായെങ്കില്‍ മരണം സംഭവിക്കാമായിരുന്നെന്ന് ഡോക്ടറുടെ മൊഴിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപൂര്‍വമായ സാഹചര്യങ്ങളിലേ വിധി സ്റ്റേ ചെയ്യാനാകൂവെന്നും സുപ്രീംകോടതി അറിയിച്ചു. ഫൈസലിനെതിരായ വിധി സ്റ്റേ ചെയ്തതിനെതിരെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനാണ് കോടതിയെ സമീപിച്ചത്.
ഇന്നു രാവിലെയാണ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് അടിയന്തര ഉത്തരവ് പുറത്തിറക്കിയത്. അയോഗ്യതയ്‌ക്കെതിരേ സുപ്രീം കോടതിയെ സമീപിച്ചിരിക്കെയായിരുന്നു നിര്‍ണായക തീരുമാനം.
മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.എം. സയീദിന്റെ മരുമകന്‍ മുഹമ്മദ് സാലിഹിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെ പ്രതികള്‍ക്ക് 10 വര്‍ഷം തടവ് കവരത്തി സെഷന്‍സ് കോടതി വിധിച്ചത്.
ജനുവരി 11നാണ് കവരത്തി കോടതിയുടെ വിധിയുണ്ടായത്. പിന്നാലെ ഫൈസലിനെ ഹെലികോപ്റ്ററില്‍ കണ്ണൂരിലെത്തിച്ചു ജയിലിലാക്കി. തെരഞ്ഞെടുപ്പു കമ്മിഷന്‍ ലക്ഷദ്വീപില്‍ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാല്‍, കവരത്തി കോടതിയുടെ വിധി ജനുവരി 25നു ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി വിധി വന്നതോടെ തെരഞ്ഞെടുപ്പു നടപടികള്‍ നിര്‍ത്തിവച്ചു.