തൊടുപുഴ: പതിമൂന്നുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് മൂന്നരവര്‍ഷം കഠിനതടവും 1.10 ലക്ഷം പിഴയും ശിക്ഷ.
കോട്ടയം ഇരവിമംഗലം കുഴിപ്പിള്ളില്‍ ബിജോയി ജോസഫി(49)നെയാണ് തൊടുപുഴ പോക്‌സോ പ്രത്യേക കോടതി ജഡ്ജി നിക്‌സണ്‍ എം. ജോസഫ് ശിക്ഷിച്ചത്. 2016 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം.
വീട്ടിലെത്തിയ പെണ്‍കുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. മൂന്നുവര്‍ഷം കഠിന തടവും ഒരു ലക്ഷം പിഴയും കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതിന് ആറുമാസം തടവും 10,000 രൂപ പിഴയുമാണ് ഇയാൾക്കെതിരെ ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ 40 ദിവസം കഠിന തടവ് അനുഭവിക്കണം. കരിമണ്ണൂര്‍ പോലീസാണ് കേസ് അന്വേഷിച്ചത്. അതിക്രമത്തിന് ഇരയായ കുട്ടിയുടെ പുരനധിവാസത്തിന് രണ്ട് ലക്ഷം നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടിയെടുക്കാൻ ജില്ലാ ലീഗല്‍ സര്‍വീസ് അതോററ്റിക്കും കോടതി നിര്‍ദേശം നല്‍കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ബി. വാഹിദ ഹാജരായി.