തായ്ചുങ്(തായ്‌വാന്‍): കോവിഡിനെ തുടര്‍ന്നു ചൈനീസ് വിപണിയില്‍ തിരിച്ചടിയുണ്ടായതോടെ കോടീശ്വരര്‍ ഹോങ്കോങ് വഴി സിംഗപ്പൂരിലേക്കെന്നു റിപ്പോര്‍ട്ട്.
സ്ഥാപനങ്ങള്‍ മാത്രമല്ല, ഉടമകളും സിംഗപ്പുരിലേക്കു 'രക്ഷപ്പെടാ'നുള്ള തിരക്കിലാണെന്നാണു റിപ്പോര്‍ട്ട്. കോടീശ്വരന്മാരില്‍ പലരും ചൈനയിലെ പൊതുവേദികളില്‍നിന്ന് അപ്രത്യക്ഷരായിക്കഴിഞ്ഞു.
ചൈന റിനൈസന്‍സ് സ്ഥാപകന്‍ ബാവോ ഫാന്‍ അടക്കമുള്ളവര്‍ സിംഗപുരിലേക്കു മാറിയതായാണു റിപ്പോര്‍ട്ട്. ഫെബ്രുവരി പകുതിയോടെയാണു ബാവോയെ കാണാതായത്. ചൈനയില്‍നിന്നും ഹോങ്കോങ് വഴിയാണ് അദ്ദേഹം പണം കടത്തിയത്. ഹോങ്കോങ് വഴി സിംഗപ്പുരില്‍ കമ്പനി സ്ഥാപിച്ചായിരുന്നു പണഇടപാട്.
സ്വകാര്യ വ്യവസായത്തിനും അഴിമതിക്കുമെതിരായ ബെയ്ജിങ്ങിന്റെ അടിച്ചമര്‍ത്തലുകളില്‍നിന്ന് രക്ഷപ്പെടാനാണു വ്യവസായികള്‍ സിംഗപ്പൂരിലേക്ക് കടക്കുന്നത്.
സമീപ വര്‍ഷങ്ങളില്‍ ചൈനയില്‍നിന്നും ഹോങ്കോങ്ങില്‍നിന്നും സിംഗപ്പൂരിലേക്ക് സമ്പത്ത് ഒഴുകിയിട്ടുണ്ടെന്നു പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ചൈനീസ് ഉപഭോക്താക്കളുള്ള സിംഗപ്പൂർ ബാങ്കിലെ വെല്‍ത്ത് മാനേജര്‍ അല്‍ ജസീറയോട് പറഞ്ഞു.
'രഹസ്യ സംഭാഷണങ്ങളില്‍, അവരില്‍ പലരും ചൈനീസ് ബിസിനസുകാരുടെ തിരോധാനവും സര്‍ക്കാര്‍ നയങ്ങളും ചൈനയില്‍നിന്ന് പണം മാറ്റുന്നതിനുള്ള പ്രധാന കാരണങ്ങളായി പറഞ്ഞിട്ടുണ്ട് '- അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉയര്‍ന്ന മൂല്യമുള്ള ചൈനീസ് കോടീശ്വരരുടെ അഭയ സ്ഥാനമാണു സിംഗപ്പൂർ.
ഷി ചിന്‍പിങ് ചൈനയുടെ ചോദ്യംചെയ്യപ്പെടാത്ത നേതാവായി ഉയര്‍ന്നതാണു വ്യവസായികളെ ആശങ്കയിലാക്കിയത്. ഷിയുടെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ യജ്ഞത്തിന്റെ ആദ്യ അഞ്ച് വര്‍ഷങ്ങളില്‍, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നൂറിലധികം ഉന്നത ഉദ്യോഗസ്ഥരും പതിനായിരക്കണക്കിന് താഴ്ന്ന തലത്തിലുള്ള ഉദ്യോഗസ്ഥരും ബിസിനസുകാരും വൈറ്റ് കോളര്‍ കുറ്റകൃത്യങ്ങള്‍ക്ക് വിചാരണ ചെയ്യപ്പെട്ടു. അടുത്തിടെ, സാങ്കേതികവിദ്യ മുതല്‍ വിദ്യാഭ്യാസം, റിയല്‍ എസ്‌റ്റേറ്റ് വരെയുള്ള മേഖലകളിലും നിയന്ത്രണങ്ങള്‍ കൂടി.
'ചൈനയിലെ നിലവിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ സമ്പന്നരോട് മുമ്പത്തേതിനേക്കാള്‍ സഹിഷ്ണുത കുറവാണെന്നും അതിനാല്‍ അവരുടെ സ്വത്തുക്കള്‍ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റാനുമാണു ശ്രമിക്കുന്നത്- സിംഗപ്പൂരില്‍ ശാഖകളുള്ള ഒരു രാജ്യാന്തര ബാങ്കിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
'മുമ്പ്, ചൈനീസ് നിക്ഷേപകര്‍ ഹോങ്കോങ്ങിലേക്ക് നോക്കുമായിരുന്നു, പക്ഷേ വര്‍ഷങ്ങളായി അസ്ഥിരതയും സാമ്പത്തിക തകര്‍ച്ചയും കാരണം ഹോങ്കോങ് ഒരു നിക്ഷേപ ലക്ഷ്യസ്ഥാനമായി ആകര്‍ഷകമല്ല.'- അദ്ദേഹം പറഞ്ഞു.