കട്ടപ്പന: കാഞ്ചിയാര്‍ പേഴുംകണ്ടത്ത് അധ്യാപികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പേഴുംകണ്ടം വട്ടമുകളേല്‍ ബിജേഷ് ബെന്നിയെ വിവിധ ഇടങ്ങളിലെത്തിച്ച് തെളിവെടുത്തു.
കാഞ്ചിയാർ പേഴുംകണ്ടത്ത് അധ്യാപികയായ അനുമോളെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ഭർത്താവ് ബിജേഷ് ബെന്നിയെ തെളിവെടുപ്പിനെത്തിച്ചപ്പോൾ ഇവരുടെ കുടുംബചിത്രം കാട്ടി വിലപിക്കുന്ന അനുമോളുടെ മാതൃസഹോദരി ലില്ലിക്കുട്ടി ദേവസ്യ. അനുമോളെ കാണാനില്ലെന്നറിഞ്ഞ് വീട്ടിലെത്തി മൃതദേഹം ഒളിപ്പിച്ചിരുന്ന മുറിയിൽ കയറിയ ലില്ലിക്കുട്ടിക്ക് ഈ ചിത്രം എടുത്തു നൽകിയാണ് ബിജേഷ് ശ്രദ്ധതിരിച്ച് ഇറക്കിക്കൊണ്ടുപോയത്.
പാമ്പനാര്‍ പാമ്പാക്കട ജോണ്‍-ഫിലോമിന ദമ്പതികളുടെ മകള്‍ വത്സമ്മ (അനുമോള്‍-27)യാണ് കൊല്ലപ്പെട്ടത്. ഈ മാസം 21ന് ഭര്‍ത്താവ് പേഴുംകണ്ടം വട്ടമുകളേല്‍ ബിജേഷ് ബെന്നി (29)യുടെ വീട്ടില്‍ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയിലാണ് അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഒളിവില്‍ പോയ ബിജേഷിനെ 26നാണ് കുമളിയില്‍ നിന്നും പോലീസ് പിടികൂടിയത്.
വാക്കുതര്‍ക്കത്തിനിടെ അനുമോളെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.
ഇയാള്‍ പതിവായി മദ്യം വാങ്ങിയിരുന്ന കാഞ്ചിയാറിലെ ഓട്ടോ സ്റ്റാന്‍ഡ്, കല്‍ത്തൊട്ടിയിലെ ഇയാളുടെ തറവാട്, അനുമോളുടെ സിംകാര്‍ഡ് ഉപേക്ഷിച്ച വെങ്ങാലൂര്‍ കടഭാഗം എന്നിവിടങ്ങളിലാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്. ആറു ദിവസത്തേക്കാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കഴിഞ്ഞ 17ന് വെള്ളിയാഴ്ച്ച രാത്രിയായിരുന്നു കൊലപാതകം.