തൊടുപുഴ: വില്‍പനയ്ക്കുവച്ച ലോട്ടറി ടിക്കറ്റുകള്‍ മോഷണംപോയ ലോട്ടറി കച്ചവടക്കാരിക്ക് സഹായവുമായി പോലീസ് ഉദ്യോഗസ്ഥര്‍.
നഗരത്തിലും പരിസരങ്ങളിലും ലോട്ടറി വില്‍പന നടത്തുന്ന പന്നിമറ്റം ഉറുമ്പനാനിക്കല്‍ കാര്‍ത്ത്യായനി കൃഷ്ണന്‍കുട്ടിക്കാണ് നഷ്ടപ്പെട്ട ടിക്കറ്റിന്റെ പണം തൊടുപുഴ ഡിവൈ.എസ്.പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പിരിച്ചുനല്‍കിയത്.
ജ്യോതി സൂപ്പര്‍ ബസാര്‍ ജങ്ഷനു സമീപത്തെ ജൂവലറിയോട് ചേര്‍ന്ന് ലോട്ടറി വില്‍പന നടത്തുമ്പോഴായിരുന്നു മോഷ്ടാവ് കാര്‍ത്ത്യായനിയെ സമീപിച്ച് ലോട്ടറി ആവശ്യപ്പെട്ടത്. നല്ല നമ്പരുകള്‍ നോക്കിയെടുക്കാനായി ലോട്ടറികള്‍ മുഴുവന്‍ ഇയാള്‍ വാങ്ങി. ഇത് നോക്കുന്നതിനിടെ ഒരു നാലക്ക നമ്പര്‍ പറഞ്ഞ ഇയാള്‍ കഴിഞ്ഞ ദിവസത്തെ ലോട്ടറിയുടെ ഫലത്തില്‍ ഇതുണ്ടോയെന്ന് നോക്കാന്‍ ആവശ്യപ്പെട്ടു.
കാര്‍ത്ത്യായനി ലോട്ടറിയുടെ ഫലം നോക്കുന്നതിനിടെ ഇയാൾ കൈയിലുണ്ടായിരുന്ന പേപ്പറിനുള്ളില്‍ കുറെ ലോട്ടറികള്‍ മാറ്റിയശേഷം ബാക്കി തിരികെ നല്‍കി. നാല് ലോട്ടറി എടുത്തെന്നും ഇതിന്റെ തുകയായ 200 രൂപ നല്‍കിയശേഷം കടന്നു കളയുകയുമായിരുന്നു.
ലോട്ടറിയുടെ എണ്ണം കുറഞ്ഞതായി തോന്നിയ കാര്‍ത്യായനി നോക്കിയപ്പോഴാണ് അമ്പതോളം ലോട്ടറികള്‍ നഷ്ടപ്പെട്ടതായി മനസിലായത്. ഇതോടെ പരിസരത്ത് ഇയാളെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
പിന്നീട് ജൂവലറിയിലെ സി.സി.ടിവി കാമറയില്‍ നിന്നും ഇയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചു. ഇതുള്‍പ്പെടെയാണ് കാര്‍ത്ത്യായനി പോലീസില്‍ പരാതി നല്‍കിയത്.