യുവാക്കള്‍ മലേഷ്യയില്‍ കുടുങ്ങിക്കിടക്കുന്നതായി ബന്ധുക്കളുടെ  പരാതി; മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, നെടുങ്കണ്ടം സ്വദേശി കസ്റ്റഡിയില്‍

author-image
neenu thodupuzha
New Update

നെടുങ്കണ്ടം: വിദേശജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ ഇടുക്കിയില്‍നിന്നു മലേഷ്യയിലേക്കു കടത്തിയ ആള്‍ പോലീസ് കസ്റ്റഡിയില്‍. ഇടുക്കി നെടുങ്കണ്ടം സ്വദേശി അഗസ്റ്റിനാണു പിടിയിലായത്.

Advertisment

വിസയും മെച്ചപ്പെട്ട ജോലിയും ലഭിക്കാതെ യുവാക്കള്‍ മലേഷ്യയില്‍ കുടുങ്ങിക്കിടക്കുന്നതായി ബന്ധുക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണു നടപടി. മലേഷ്യയിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും പായ്ക്കിങ് സെക്ഷനുകളിലും യുവാക്കള്‍ക്കു ജോലി വാഗ്ദാനം ചെയ്തായിരുന്നു അഗസ്റ്റിന്റെ തട്ടിപ്പ്. ഇതിനായി ഒരു ലക്ഷം രൂപ മുതല്‍ രണ്ട് ലക്ഷം രൂപവരെ ഇയാള്‍ യുവാക്കളില്‍നിന്നു വാങ്ങി. 80,000 രൂപ വരെയാണു ശമ്പളം വാഗ്ദാനം ചെയ്തിരുന്നത്.

publive-image

ചെെന്നെയിലെത്തുമ്പോള്‍ വിസ കൈവശം ലഭിക്കുമെന്നാണ് ആദ്യം അറിയിച്ചത്. പിന്നീട് തായ്‌ലന്‍ഡില്‍ എത്തിച്ചശേഷം രഹസ്യമാര്‍ഗത്തിലൂടെ മലേഷ്യയിലേക്കു കൊണ്ടുപോവുകയായിരുന്നു. തായ്‌ലന്‍ഡിലെത്തിയപ്പോള്‍ യുവാക്കള്‍ക്ക് തട്ടിപ്പ് മനസിലായെങ്കിലും ഫോണും മറ്റു സൗകര്യങ്ങളുമില്ലാത്തതിനാല്‍ ബന്ധുക്കളെ വിവരം അറിയിക്കാനായില്ല.

എട്ടു മണിക്കൂറോളം വന മേഖലയിലൂടെ നടന്നും അടച്ചുമൂടിയ കണ്ടെയ്‌നര്‍ ലോറികളിലും ബോട്ടുമാര്‍ഗവും യാത്ര ചെയ്തുമാണ് ഇവരെ മലേഷ്യയില്‍ എത്തിച്ചത്. അഗസ്റ്റിന്റെ മകന്‍ മലേഷ്യയില്‍ ജോലി ചെയ്യുന്നുണ്ട്. ഇതു മറയാക്കിയാണു തട്ടിപ്പ് നടത്തിയത്.

മലേഷ്യയിലേക്കു പോയ ആറു യുവാക്കള്‍ പിന്നീട് ബോട്ടുമാര്‍ഗം തായ്‌ലന്‍ഡിലെത്തി കീഴടങ്ങിയ ശേഷം, സര്‍ക്കാരിന്റെ സഹായത്തോടെ നാട്ടില്‍ തിരിച്ചെത്തി. എന്നാല്‍ നിരവധി പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നതായാണ് ആരോപണം. പാസ്‌പോര്‍ട്ട് അടക്കം പിടിച്ചുവച്ചിരിക്കുന്നതിനാല്‍ ഇവര്‍ക്കു മലേഷ്യന്‍ സര്‍ക്കാരിന്റെ സഹായം തേടാനാവുന്നില്ല.

ടൂറിസ്റ്റ് വിസപോലും ഇല്ലാതെയാണ് ഇവര്‍ മലേഷ്യയില്‍ കഴിയുന്നത്. ബന്ധുക്കള്‍ ഉന്നത പോലീസുദ്യോഗസ്ഥര്‍ക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടം പോലീസ് അഗസ്റ്റിനെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു വരികയാണ്.

Advertisment