പാലക്കാട്: പാലക്കാട്ട് മുൻ റെയില്‍വേ ജീവനക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍.
നാടോടികളായ പ്രതികളെ അങ്കമാലി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പിടികൂടിയത്. അകത്തേത്തറ സ്വദേശിയായ പ്രഭാകരനാണ് കൊല്ലപ്പെട്ടത്. മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് പ്രഭാകരന് മര്‍ദ്ദനമേറ്റത്.
കഴിഞ്ഞ മാസം അഞ്ചിനാണ് പ്രഭാകരനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രഭാകരന്റെ വാരിയെല്ലുകള്‍ പൊട്ടിയിരുന്നെന്നും ആന്തരിക ക്ഷതങ്ങള്‍ ഉണ്ടായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തുകയായിരുന്നു.
പ്രഭാകരന്‍ ഒറ്റയ്ക്കു താമസിക്കുകയാണെന്നു മനസ്സിലാക്കിയ തമിഴ്നാട് സ്വദേശികളായ കുമാറും ലക്ഷ്മിയും ആക്രി ശേഖരിക്കാനെന്ന പേരില്‍ ഇടയ്ക്കിടെ വീട്ടിലെത്തിയിരുന്നു. നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരങ്ങളിൽ നിന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് യുവതിയും, യുവാവും അറസ്റ്റിലായത്.
പ്രതികളെ പൊലീസ് പ്രഭാകരന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷണം നടത്തുന്നതിനിടെയാണ് കൃത്യം ചെയ്‌തെന്ന് പ്രതികള്‍ സമ്മതിക്കുകയായിരുന്നു.