പത്തനംതിട്ട: മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്‍പു തന്നെ മെഡിക്കല്‍ കോളേജിനുള്ളിലെ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ എച്ച്.എല്‍.എന്നിന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.
മുഖ്യമന്ത്രിയുടെ മെഡിക്കല്‍ കോളേജ് സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മെഡിക്കല്‍ കോളേജിലെത്തിയപ്പോഴാണ് എം.എല്‍.എ റോഡ് നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നൽകിയത്.
24നാണ് അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി മെഡിക്കല്‍ കോളേജിലെത്തുന്നത്. നിലവിലുള്ള മെയിന്‍ റോഡിന്റെ ടാറിംഗ് അവസാനിക്കുന്നിടം മുതല്‍ ആശുപത്രിക്ക് മുന്നിലൂടെ അക്കാദമിക്ക് ബ്ലോക്ക് വരെയുള്ള 400 മീറ്റര്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് എം.എല്‍.എ നിര്‍ദ്ദേശം നല്കിയത്.കോന്നി മെഡിക്കല്‍ കോളജിനുള്ളിലെ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം
നിലവിലുള്ള റോഡ് ജി.എസ്.പി, വെറ്റ് മിക്‌സ് മെക്കാഡം എന്നിവ ഉപയോഗിച്ച് 20 ഇഞ്ച് ഉയര്‍ത്തും. ഓടയും നിര്‍മ്മിക്കും. തുടര്‍ന്ന് ബി.എം.ആന്റ് ബി.സി നിലവാരത്തില്‍ റോഡ് നിര്‍മ്മിക്കും. കിഫ്ബി യില്‍ നിന്നും ലഭ്യമായ 3.5 കോടി രൂപയാണ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തുന്നവര്‍ക്കും, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും കാമ്പസിനുള്ളില്‍ സുഗമമായ യാത്രാ സൗകര്യം ലഭിക്കും. കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യവും ലഭ്യമാകും. ആശുപത്രിക്കും, അക്കാദമിക്ക് ബ്ലോക്കിനും ഇടയിലുള്ള സ്ഥലം ലെവല്‍ ചെയ്ത് ഉദ്ഘാടന സമ്മേളനത്തിനായി സജ്ജമാക്കാനും എം.എല്‍.എ നിര്‍ദ്ദേശം നൽകി.
ആദ്യമായി മുഖ്യമന്ത്രി മെഡിക്കല്‍ കോളേജിലെത്തുമ്പോള്‍ സ്വീകരിക്കാന്‍ കോന്നി നാട് ഒന്നാകെ മെഡിക്കല്‍ കോളേജിലെത്തിച്ചേരുമെന്ന് എം.എല്‍.എ പറഞ്ഞു. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ മലയോര നാട്ടില്‍ ആരംഭിച്ചതായും എം.എല്‍.എ പറഞ്ഞു. എം.എല്‍.എയോടൊപ്പം പ്രിന്‍സിപ്പാള്‍ ഡോ: മെറിയം വര്‍ക്കി, സൂപ്രണ്ട് ഇന്‍ചാര്‍ജ്ജ് ഡോ: ഷാജി അങ്കന്‍, എച്ച്.എല്‍.എല്‍ സീനിയര്‍ പ്രൊജക്ട് മാനേജര്‍ രതീഷ് കുമാര്‍, ജഥന്‍ കണ്‍സ്ട്രക്ഷന്‍ സീനിയര്‍ പ്രൊജക്ട് മാനേജര്‍ ബി. ജീവ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.