അടിമാലി: സഹകരണസംഘം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സ്ഥിരനിക്ഷേപ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച കേസിൽ 12 പ്രതികളില്‍ രണ്ടുപേർ കൂടി അറസ്റ്റിൽ.
സി.എം.പി. ജില്ലാ സെക്രട്ടറി അടിമാലി കല്ലുവെട്ടാന്‍കുഴിയില്‍ കെ.എ. കുര്യന്‍, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം അടിമാലി കുന്നത്തുചാലില്‍ ഹാപ്പി കെ. വര്‍ഗീസ് എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു ദേവികുളം സബ് ജയിലിലേക്ക് മാറ്റി.
കേസിലെ 11, 12 പ്രതികളാണ് കുര്യനും ഹാപ്പിയും. മറ്റു രണ്ടു പ്രതികളായ മുന്‍ ജില്ലാ പഞ്ചായത്ത് അംഗം അടിമാലി മാട്ടേല്‍ ഇന്‍ഫെന്റ് തോമസ്, പുല്ലന്‍ വീട്ടില്‍ അജീഷ് ജോയി എന്നിവരെ കഴിഞ്ഞദിവസം റിമാന്‍ഡ് ചെയ്തിരുന്നു. ഇരുവരും ദേവികുളം സബ്ജയിലില്‍ കഴിയുകയാണ്. പ്രതിപ്പട്ടിയിലുള്ള മൂന്ന് വനിതകള്‍ ഉള്‍പ്പെടെ എട്ടുപേര്‍ ഇപ്പോഴും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ അറസ്റ്റിലായ കുര്യന്‍, ഹാപ്പി എന്നിവര്‍ തൊടുപുഴയില്‍ മുറിയെടുത്ത് താമസിക്കുന്നതിനിടെ ഇവിടെനിന്നും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഒളിവില്‍ കഴിയുന്നവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.
അടിമാലി റൂറല്‍ സഹകരണ സംഘത്തിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കേസുണ്ടായത്. കഴിഞ്ഞവര്‍ഷം ഒക്‌ടോബറിലെ സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഭവത്തിന് തുടക്കം. മത്സരിക്കണമെങ്കില്‍ സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്നതായിരുന്നു ചട്ടം.
ഇതനുസരിച്ച് എല്‍.ഡി.എഫ്, യു.ഡി.എഫ്. പാനലുകളില്‍നിന്നുമായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എല്‍.ഡി.എഫ്. പാനലില്‍ 9 പേരാണ് പത്രിക സമര്‍പ്പിച്ചത്. യു.ഡി.എഫ്. പാനലില്‍ 12 പേര്‍ പത്രിക സമര്‍പ്പിച്ചു. പത്രികയോടൊപ്പം മുപ്പതിനായിരം രൂപ വീതം സ്ഥിര നിക്ഷേപമുണ്ടെന്ന് സര്‍ട്ടിഫിക്കറ്റും ഹാജരാക്കി. എന്നാല്‍, സൊെസെറ്റി രേഖകളില്‍ സ്ഥിരനിക്ഷേപത്തിന്റെ കണക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.