കൊല്ലം: പുനലൂരിൽ വീടിനുള്ളിൽ അഴുകിയ നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. സ്ത്രീയുടേയും പുരുഷന്റേയും മൃതദേഹമാണ് കണ്ടെത്തിയത്.
കല്ലടയാറിനോട് ചേര്‍ന്ന് വെട്ടിപ്പുഴ പാലത്തിന് സമീപം പുറമ്പോക്കിലെ താത്കാലിക ഷെഡിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് പ്രദേശത്തെ ഓട്ടോ തൊഴിലാളികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടത്.
പുഴുവരിച്ച് തിരിച്ചറിയാനാകാത്ത വിധം ജീര്‍ണിച്ച അവസ്ഥയിലായിരുന്നു മൃതദേഹങ്ങൾ. ഷെഡിൽ താമിച്ചിരുന്ന ഇന്ദിരയുടേയും സുഹൃത്തിന്റേയുമാകാം മൃതദേഹമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകമാണോയെന്ന് പരിശോധിച്ച് വരികയാണ്. വീടിന് മുറ്റത്ത് ചോര പാടുകളും ചോര പുരണ്ട കല്ലും പൊലീസ് കണ്ടെടുത്തു. ഫൊറൻസിക് സംഘമെത്തി പരിശോധന നടത്തി.
മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം തുടര്‍നടപടികൾ സ്വീകരിക്കും.