യു.കെ: സ്വന്തം മകനെ വിവാഹം കഴിക്കാൻ വിസമ്മതിച്ച 20കാരിയായ മരുമകളെ കൊലപ്പെടുത്തിയ അമ്മാവന് 25 വർഷം കഠിന തടവ്. ക്രൂരമായ കുറ്റകൃത്യമെന്ന് വിലയിരുത്തിയ ബ്രാഡ്ഫോർഡ് ക്രൗൺ കോർട്ടാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
യുകെ സ്വദേശിയായ മുഹമ്മദ് തരൂസ് ഖാനാ(53)ണ് സോമയ്യ ബീഗം എന്ന 20 കാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്. ലീഡ്‌സ് ബെക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ബയോമെഡിക്കൽ വിദ്യാർത്ഥിനിയാണ് പെൺകുട്ടി.
പെൺകുട്ടിയുടെ മൃതദേഹം ഒരു മാലിന്യക്കൂമ്പാരത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. മുഖം തിരിച്ചറിയാൻ സാധിക്കാത്ത വിധമാണ് മൃതദേഹം കണ്ടെത്തിയതെങ്കിലും ശാസ്ത്രീയ പരിശോധനയിൽ പിന്നീട് തിരിച്ചറിയുകയായിരുന്നു.
തന്റെ അമ്മാവൻ മുഹമ്മദ് തരൂസ് ഖാൻ അയാളുടെ മകനുമായുള്ള വിവാഹത്തിന് നിരന്തരം നിർബന്ധിക്കുന്നതായി കൊല്ലപ്പെടുന്നതിന് മുൻപ് പെൺകുട്ടി അവളുടെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
കൊലപാതകം നടത്തിയത് മുഹമ്മദ് തരൂസ് ഖാൻ തന്നെയാണെന്ന് കണ്ടെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സിസിടിവി തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. തട്ടികൊണ്ട് പോയി ഇയാൾ ക്രൂരമായി മർദ്ദിച്ച് കൊലപെടുത്തിയതിന് ശേഷം ഒരു മാലിന്യക്കൂമ്പാരത്തിൽ തള്ളുകയായിരുന്നു.