തൊടുപുഴയിൽ  കാണാതായ 14കാരിയെ പോണ്ടിച്ചേരിയില്‍നിന്നും കൗമാരക്കാരനായ സുഹൃത്തിനൊപ്പം കണ്ടെത്തി; പെൺകുട്ടി വീടുവിട്ടു പോകുന്നത് മൂന്നാം തവണ

author-image
neenu thodupuzha
Updated On
New Update

തൊടുപുഴ: കഴിഞ്ഞദിവസം കാണാതായ മൂലമറ്റം സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കണ്ടെത്തി. തമിഴ്‌നാട്ടില്‍ പോണ്ടിച്ചേരിയ്ക്കു സമീപത്തുനിന്നാണ് 14 കാരിയായ പെണ്‍കുട്ടിയെയും ഒപ്പമുണ്ടായിരുന്ന കൗമാരക്കാരനെയും കാഞ്ഞാര്‍ പോലീസ് കണ്ടെത്തിയത്.

Advertisment

publive-image

മൂന്നാംതവണയാണ് പെണ്‍കുട്ടി വീടുവിട്ട് കൗമാരക്കാരനൊപ്പം പോകുന്നത്. പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി. കുട്ടിയെ സംരക്ഷിക്കാനുള്ള രക്ഷിതാക്കളുടെ നിസഹായവസ്ഥ മനസിലാക്കി പെണ്‍കുട്ടിയെ ഏതെങ്കിലും സംരക്ഷണ കേന്ദ്രത്തിലയച്ച് കൗണ്‍സിലിംഗിനു വിധേയമാക്കണമെന്ന കാഞ്ഞാര്‍ പോലീസിന്റെ അപേക്ഷ കോടതി നിരസിച്ചു.

ഈ ആവശ്യം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ സമര്‍പ്പിച്ച് പരിഹാരം തേടണമെന്ന് അടിമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചു. പോലീസിന്റെ ആവശ്യപ്രകാരം വിശദമായ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാകാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ അതിന് നിര്‍ബന്ധിക്കാന്‍ തനിക്ക് കഴിയില്ലെന്ന് മെഡിക്കല്‍ ഓഫീസറും കോടതിയും വ്യക്തമാക്കി.

ഇക്കാര്യവും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ നിര്‍ദ്ദേശിച്ച കോടതി മൂന്നാം തവണയും പെണ്‍കുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു. പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന 15 കാരനെ നേരത്തെതന്നെ പോലീസ് മൂവാറ്റുപുഴയിലുള്ള അമ്മയെ വിളിച്ചു വരുത്തി ഇവര്‍ക്കൊപ്പം വിട്ടയച്ചിരുന്നു. ആദ്യം ആയവനയില്‍ ആയിരുന്നു പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നത്.

ഇവിടെ നിന്നും കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് കല്ലൂര്‍ക്കാട് പോലീസ് കേസെടുത്ത് അന്വേഷണം  നടത്തിയപ്പോള്‍ പെണ്‍കുട്ടി മൂവാറ്റുപുഴ സ്വദേശിയായ 15 കാരനുമൊത്ത് നാടുവിട്ടതാണെന്നു കണ്ടെത്തി തിരികെയെത്തിച്ചിരുന്നു.

പിന്നീട് മൂലമറ്റത്ത് ഇവര്‍ താമസത്തിനെത്തിയ ശേഷം രണ്ടാം തവണയാണ് പെണ്‍കുട്ടി വീടുവിട്ടു പോകുന്നത്. രണ്ടുതവണയും 15 കാരനും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാതായതോടെ പിതാവാണ് പോലീസില്‍ പരാതി നല്‍കിയത്.

Advertisment