കോട്ടയം: നഗരത്തില്‍ അവശേഷിച്ചിരുന്ന ഏക കൊറ്റില്ലത്താവളവും നാശത്തിന്റെ വക്കില്‍. നാഗമ്പടത്തെ കൊറ്റില്ലത്തില്‍ 12 മരങ്ങളിലായി 600ലധികം കൂടുകളും 4 ഇനം പക്ഷികളുമുണ്ടായിരുന്നു.
ഇപ്പോള്‍ നാലു മരങ്ങളിലായി 100ല്‍താഴേ കൂടുകളും നീര്‍കാക്ക, ചേരക്കോഴി, എന്നി രണ്ടിനം പക്ഷികളും മാത്രമാണുള്ളത്. നഗരത്തില്‍ മൂന്നിടങ്ങളിലായി നൂറില്‍ താഴേ അങ്ങാടി കുരുവികള്‍ 2021ല്‍ അവശേഷിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ഒന്നു പോലുമില്ലാതായിരിക്കുന്നു.
അങ്ങാടിക്കുരുവികള്‍ നഗരത്തോട് വിട പറഞ്ഞെന്നു വ്യാപാരികളും പറയുന്നു. കോട്ടയം നഗരത്തിലെ പക്ഷികളുടെ അഞ്ചാമതു കണക്കെടുപ്പിലാണ് ഈ വിരക്തത കണ്ടെത്തിയത്.
നഗരപ്രദേശത്തെ പക്ഷികളുടെ വൈവിധ്യം കോവിഡിനു ശേഷവും ഏറെ വ്യത്യാസമില്ലാതെ നിലനില്‍ക്കുന്നെന്നു കണക്കെടുപ്പ് ഫലം. 2019ല്‍ 43 ഇനം പക്ഷികളാണ് ഏകദിനകണക്കെടുപ്പില്‍ കാണാതായതെങ്കില്‍ ഈ വര്‍ഷം 44 ഇനങ്ങളെ കണ്ടെത്താനായത്.
ചിന്നകുട്ടുറുവന്‍, നാട്ടുെമെന, കാക്കകള്‍, ആനറാഞ്ചി, കാക്കത്തമ്പുരാട്ടി, അമ്പലപ്രാവ് എന്നിവയാണു നഗരത്തില്‍ സാധാരണയായി കാണപ്പെടുന്നത്. ജലപക്ഷികളായ പച്ച എരണ്ട, ചായ മുണ്ടി, ചേരക്കോഴി എന്നിവയുടെ സാന്നിധ്യവും ജില്ലയിലുണ്ട്.
സി.എം.എസ്. കോളജ് ക്യാമ്പസ്, നാഗമ്പടം, തിരുനക്കര, ഈരയില്‍ കടവ്, കോടിമത, കലക്ടറേറ്റ്, പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസ് എന്നിവടങ്ങിലായാണു കണക്കെടുപ്പു നടത്തിയത്.
ഗീതു ഗോപിദാസ്, എന്‍.ബി. ശരത് ബാബു, അനൂപ മാത്യൂസ്, ഡോ. പുന്നന്‍ കുര്യന്‍ വേങ്കടത് എന്നിവര്‍ കണക്കെടുപ്പിന് നേതൃത്വം നല്‍കി. ടൈസിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന ജൂണിയര്‍ നാച്വറസ്‌ലിസ്റ്റ് കോഴ്‌സിന്റെ ഭാഗമായി നടന്ന സര്‍വേയില്‍ 20 കുട്ടികള്‍ പങ്കെടുത്തു.