ചെറുതോണി: മൊെബെല്‍ ഫോണ്‍ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട കൗമാരക്കാരനൊപ്പം ഒളിച്ചോടിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയേയും കൗമാരക്കാരനേയും മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി.
തുടർന്ന് മണിയാറന്‍കുടി പള്ളിസിറ്റി സ്വദേശിയായ യുവാവിനേയും ഗാന്ധിനഗര്‍ കോളനി സ്വദേശിയായ വിദ്യാര്‍ഥിനിയേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പെണ്‍കുട്ടി ബന്ധുക്കളായ ആറു പെണ്‍കുട്ടികള്‍ക്കൊപ്പം ഞായറാഴ്ച ഉറങ്ങാന്‍ കിടന്നതാണ്. 11.30 വരെ പെണ്‍കുട്ടി മുറിയിലുണ്ടായിരുന്നു. ഇതിനിടെ ചാറ്റിങ്ങിലൂടെ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട് കൗമാരക്കാരൻ സ്‌കൂട്ടറുമായി വന്ന് കയറ്റിക്കൊണ്ടു പോകുകയായിരുന്നു.
പെണ്‍കുട്ടിഫോണും ചെരിപ്പും ഉപേക്ഷിച്ചാണ് പോയത്. വെളുപ്പിനെ ഒന്നരയോടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ കണ്ടെത്തി. പരിസരത്തും ബന്ധുവീടുകളിലും അന്വേഷിച്ചെങ്കിലും കാണാത്തതിനെത്തുടര്‍ന്ന് നാലുമണിയോടെ ഇടുക്കി പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചു. പിന്നീട് പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്നും സുഹൃത്തിന്റെ ഫോണ്‍നമ്പര്‍ ലഭിച്ചു.
തുടര്‍ന്നുള്ള പരിശോധനയില്‍ ആണ്‍ സുഹൃത്തിന്റെ വീടിനു സമീപത്തുണ്ടെന്ന് ലൊക്കേഷന്‍ പരിശോധനയില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നുപോയ ഇവര്‍ രാത്രിയിൽ പൈനാവിൽ ചുറ്റിക്കറങ്ങിയശേഷം മണിയാറന്‍കുടിക്കുള്ള യാത്രാമധ്യേ സ്‌കൂട്ടറിന്റെ പെട്രോള്‍ തീര്‍ന്നു.
ഇതിനുശേഷം ഇരുവരും നടന്ന് വീടിനു സമീപമുള്ള തോടിന്റെ പാറചെരുവില്‍ വിശ്രമിക്കുകയായിരുന്നു. രാവിലെ കൗമാരക്കാരന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഇരുവരേയും കസ്റ്റഡിയിലെടുക്കുന്നത്. പോലീസ് നടപടികള്‍ക്കുശേഷം കോടതിയില്‍ ഹാജരാക്കി. ഇടുക്കി സി.ഐ ബി. ജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇരുവരെയും കണ്ടെത്തിയത്.