അടിമാലി: സഹകരണസംഘം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സ്ഥിരനിക്ഷേപ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു എന്ന കേസില്‍ നാല് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. 8 പ്രതികള്‍ ഒളിവിൽത്തന്നെയാണെന്ന് പോലീസ് അറിയിച്ചു.
അതടിമാലി റൂറല്‍ സഹകരണ സംഘത്തിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ മുന്‍ ജില്ലാ പഞ്ചായത്ത് അംഗം അടിമാലി മാട്ടേല്‍ ഇന്‍ഫെന്റ് തോമസ്, പുല്ലന്‍ വീട്ടില്‍ അജീഷ് ജോയി, സി.എം.പി ജില്ലാ സെക്രട്ടറി കെ.എ കുര്യന്‍, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം ഹാപ്പി കെ വര്‍ഗീസ് എന്നിവരാണ് റിമാന്‍ഡില്‍ കഴിയുന്നത്.
ഇവരെ നാലുപേരെയും ഇന്നലെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. തുടര്‍ന്ന് രണ്ടുപേരുടെയും വീടുകളില്‍ അടക്കം പോലീസ് തെളിവെടുപ്പും പരിശോധനയും നടത്തി. ഇന്നു രാവിലെ 11 വരെയായിരുന്നു നാലു പേരെയും കോടതി പോലീസ് കസ്റ്റഡിയില്‍ അനുവദിച്ചിരുന്നത്. എന്നാല്‍ ഇന്നലെ വൈകുന്നേരം തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഇവരെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് വീണ്ടും ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. തുടര്‍ന്ന് രാത്രി തന്നെ ദേവികുളം സബ്ജയിലിലേക്ക് മാറ്റി. വാളറ പരണായില്‍ ലിജി ജിസ്, വാളറ പരണായില്‍ ജിസ് പോള്‍, ചാറ്റുപാറ കൂവപ്പറമ്പില്‍ അനില്‍കുമാര്‍, ദേവിയാര്‍ കോളനി പുലക്കുടിയില്‍ ഷാബു ജോസഫ്, മന്നാംകാല മുക്കാല്‍ ഏക്കര്‍ ചെങ്ങനാട്ട് എന്‍സന്‍, ഇരുമ്പുപാലം കാഞ്ഞിരത്തിങ്കല്‍ റോയി ജോസഫ്, അടിമാലി കരിങ്കുളം കുന്നുംപുറത്ത് കോമളം, അടിമാലി ചെമ്പോത്തിങ്കല്‍ രാജമ്മ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇവര്‍ ഒളിവിലാണെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും അടിമാലി പോലീസ് പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഒകേ്ടാബറിലെ സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഭവത്തിന്റെ തുടക്കം. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു ചട്ടം. ഇതനുസരിച്ച് എല്‍.ഡി.എഫ്, യു.ഡി.എഫ് പാനലുകളില്‍ നിന്നുമായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എല്‍.ഡി.എഫ് പാനലില്‍ 9 പേരാണ് പത്രിക സമര്‍പ്പിച്ചത്. യു.ഡി.എഫ് പാനലില്‍ 12 പേര്‍ പത്രിക സമര്‍പ്പിച്ചു. പത്രികയോടൊപ്പം മുപ്പതിനായിരം രൂപ വീതം സ്ഥിര നിക്ഷേപം ഉണ്ടെന്ന് സര്‍ട്ടിഫിക്കറ്റും ഹാജരാക്കി. എന്നാല്‍ സൊെസെറ്റി രേഖകളില്‍ സ്ഥിരനിക്ഷേപത്തിന്റെ കണക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.
സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന തീയതിയിലുള്ള രേഖകള്‍ സംഘത്തില്‍ ഉണ്ടായിരുന്നതായി വാദി ഭാഗം കോടതി അറിയിച്ചു. ഇതോടെ സംഘം ചെയര്‍മാന്‍ സുധേഷ് കുമാര്‍ പരാതി നല്‍കി. തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടത്താനായില്ലെന്നും പോലീസ് പറഞ്ഞു.
കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതിപട്ടികയില്‍ ഉള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തത്.