വെടിവെയ്പ്, ചാരായ വാറ്റ്, കാട്ടുമൃഗങ്ങളെ വേട്ടയാടിപ്പിടിച്ച് പച്ചയിറച്ചി കഴിക്കുന്ന ശീലം, ഇതുവരെ വെടിവച്ചു വീഴ്ത്തിയത് നാലുപേരെ;  ചക്രപാണി സന്തോഷിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് പോലീസ്

author-image
neenu thodupuzha
New Update

നെടുങ്കണ്ടം:  വെടിവെയ്പ്, ചാരായ വാറ്റ് കേസിലെ പ്രതി ചക്രപാണി സന്തോഷി(46)നെ കമ്പംമെട്ട് പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. പിടികൂടാനെത്തിയ പോലീസ് സംഘത്തെ ജാമ്യത്തിലിറങ്ങിയശേഷം വെടിവച്ചു കൊല്ലുമെന്ന് ഇയാള്‍ ഭീഷണി മുഴക്കി.

Advertisment

publive-image

നിരവധി കേസുകളില്‍ ജാമ്യത്തില്‍ കഴിഞ്ഞിരുന്ന ഇയാള്‍ക്കു നേരെ കാപ്പ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. സന്തോഷിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലേക്ക് മാറ്റി. ചാരായവാറ്റ്, വെടിവെയ്പ് കേസുകളില്‍ പ്രതിയായ സന്തോഷ് വാറ്റുചാരായ കേസില്‍ ജയിലിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്.

നിരവധി പേരെ വെടിവച്ച് പരുക്കേല്‍പ്പിച്ച ചക്രപാണി സന്തോഷിന്റെ പേരില്‍ കാപ്പ ചുമത്തണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് കലക്ടറുടെ അനുമതി തേടിയിരുന്നു. അനുമതി ലഭിച്ചതോടെ  ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.

ഇതുവരെ ഇയാള്‍ വെടിവച്ചു വീഴ്ത്തിയത് നാലുപേരെയാണ്. വെടിയേറ്റ ഒരാളുടെ കൈ തളര്‍ന്നുപോയി. നാല് കേസിലും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

തട്ടേക്കാനം സ്വദേശിയായ വിശ്വനെ 2008ല്‍ വെടിവെച്ചിട്ടു. 2010ല്‍ പാറയ്ക്കല്‍ ഷിബുവിന്റെ തലയ്ക്ക് വെടിയുതിര്‍ത്തു.

ഏഴ് വര്‍ഷം മുമ്പ് 35കാരനായ പുല്ലുംപുറത്ത് രതീഷിനെ പിറകില്‍നിന്നും വെടിവെച്ചിട്ട കേസില്‍ സന്തോഷിനെ അഞ്ച് വര്‍ഷം ശിക്ഷിച്ചിരുന്നു. ശിക്ഷ കഴിഞ്ഞ് രണ്ടുവര്‍ഷം മുമ്പാണ് ഇയാള്‍ പുറത്തിറങ്ങിയത്. മെഡിക്കല്‍ കോളജില്‍ മാസങ്ങളോളം ചികിത്സയിലായിരുന്ന രതീഷിന്റെ ഒരു തളർന്നുപോയി.

രണ്ട് വര്‍ഷം മുമ്പാണ് തണ്ണിപ്പാറ സ്വദേശി ഉല്ലാസിന് വെടിയേറ്റത്. ലൈസന്‍സില്ലാത്ത തോക്കുപയോഗിച്ചാണ് ഉല്ലാസിനെ സന്തോഷ് വെടിവെച്ചതെന്നു കമ്പംമെട്ട് പോലീസ് പറഞ്ഞു.

ഈ കേസില്‍ വനത്തില്‍ രണ്ടു മാസത്തിലധികം സന്തോഷ് ഒളിവില്‍ കഴിഞ്ഞിരുന്നു. കാട്ടുമൃഗങ്ങളെ വേട്ടയാടിപ്പിടിച്ച് പച്ചയിറച്ചി കഴിക്കുന്ന ശീലം സന്തോഷിനുള്ളതായി പോലീസ് പറഞ്ഞു.

കമ്പംമെട്ട് സിഐ വി.എസ്. അനില്‍കുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ ഷാജഹാന്‍, സുനീഷ്, ജെറിന്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

Advertisment