തെന്നിന്ത്യന്‍ സിനിമകളില്‍ ഒരുകാലത്ത് നിറഞ്ഞ് നിന്ന നടിയാണ് സീത. പില്‍ക്കാലത്ത് അമ്മ വേഷങ്ങളിലാണ് സീതയെ പ്രേക്ഷകര്‍ കണ്ടത്. മലയാളത്തില്‍ മൈ ബോസ് എന്ന സിനിമയില്‍ നായകന്റെ അമ്മ വേഷം സീതയാണ് ചെയ്തത്. നടനും സംവിധായകനുമായ പാർത്ഥിപനായിരുന്നു സീതയുടെ ആദ്യ ഭര്‍ത്താവ്.
1990ലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ശേഷം സീത അഭിനയ രംഗത്ത് നിന്ന് മാറിയിരുന്നു. എന്നാല്‍, 2001ല്‍ സീതയും പാര്‍ത്ഥിപനും വേര്‍പിരിഞ്ഞു. സീതയുടെ അമിത പ്രതീക്ഷകളാണ് വിവാഹ ബന്ധം തകര്‍ന്നതിന് കാരണമെന്നും സീതയാണ് തന്നോട് ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞതെന്നും പാര്‍ത്ഥിപന്‍ അന്ന് പറഞ്ഞു.
എന്നാല്‍, ഇതിനെതിരെ സീത രംഗത്തെത്തിയിരുന്നു. പാര്‍ഥിപനുമായിട്ടുള്ള പ്രണയകാലത്തെ കുറിച്ചും വിവാഹത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും പിന്നീട് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ പറയുകയുണ്ടായി. സീതയുടെ വാക്കുകള്‍ ഇങ്ങനെ...
പാര്‍ത്ഥിപന്‍ പറഞ്ഞത് കള്ളമാണ്. പാര്‍ത്ഥിപനാണ് ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞത്. ഒരു സാധാരണ ഭാര്യ ആഗ്രഹിക്കുന്നത് മാത്രമാണ് ഞാന്‍ ആഗ്രഹിച്ചത്. എന്റേത് മാത്രമായ ഭര്‍ത്താവിനെ ആഗ്രഹിക്കുന്നത് തെറ്റാണോ? ഞങ്ങള്‍ പിരിഞ്ഞെങ്കിലും ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടം അദ്ദേഹത്തോടൊപ്പമുള്ള കുടുംബ ജീവിതമായിരുന്നു. വിവാഹ ജീവിതമായിരുന്നു ജീവിതത്തിലെ ഏറ്റവും മികച്ച സമയം. എന്നാല്‍, ആ ബന്ധത്തെയോര്‍ത്ത് പിന്നീട് വിഷമം തോന്നിയിട്ടില്ല.
ആര്‍ട്ടിസ്റ്റ് എന്ന ചിന്തയേ മനസീന്നു പോയി. കല്യാണം കഴിക്കുക, സെറ്റിലാകുക എന്നത് മാത്രമായിരുന്നു ചിന്ത. അതാണ് ജീവിത ലക്ഷ്യമെന്ന് കരുതി. അഭിനയിക്കുന്നതിനപ്പുറം ഞാന്‍ കല്യാണം കഴിക്കണമെന്നായിരുന്നു വീട്ടില്‍. കല്യാണം കഴിക്കണമെന്ന ചിന്തയ്ക്കിടെയാണ് അദ്ദേഹത്തെ കാണുന്നതും പ്രണയത്തിലാകുന്നതും.
സ്‌നേഹമെന്നത് ഒരു ത്രില്ലാണല്ലോ. അന്നൊന്നും മൊബൈല്‍ ഫോണ്‍ പോലുമില്ല. എവിഎമ്മില്‍ ഷൂട്ട് നടക്കുന്നതിനിടെ ഫോണ്‍ ബൂത്തില്‍ പോയി പെട്ടെന്ന് ഓടിപ്പോയി ഒരു മിനുട്ട് സംസാരിച്ച് ഓടി തിരിച്ചു വരും. ഞാന്‍ ഹാപ്പിയായിരുന്നു. കുഞ്ഞുങ്ങള്‍ പിറന്നു.
ഞാന്‍ ആര്‍ട്ടിസ്റ്റായതുകൊണ്ട് അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നൊന്നും ഇല്ലായിരുന്നു. എല്ലാം ഞാന്‍ തന്നെയായിരുന്നു ചെയ്തിരുന്നത്. ഫ്രഷ് വെജിറ്റബിള്‍ ലഭിക്കാന്‍ ഞാന്‍ തന്നെ പോകുമായിരുന്നു. ആ 12 വര്‍ഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും കുട്ടികളും മറ്റുമായി തിരക്കിലായിരുന്നെന്നും സീത പറയുന്നു.