മാന്നാർ: ശക്തമായ ഇടിമിന്നലിൽ ചെന്നിത്തലയിൽ വീടിന്റെ ഒന്നാം നിലയിൽ തീ പിടിച്ചു ഗൃഹോപകരണങ്ങൾ കത്തി നശിച്ചു. വീടിനും നാശനഷ്ടമുണ്ടായി.
ചെന്നിത്തല തൃപ്പരുംതുറ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ ഷൈൻ ഭവനത്തിൽ സി.ജെ. മാത്യുവിന്റെ വീടിനാണ് ഇടിമിന്നലേറ്റത്.
തടിയിൽ തീർത്ത ഒരു ദിവാൻ കോട്ടും കസേരകളും പൂർണമായും കത്തി. കൂടാതെ ഇലക്ട്രോണിക് ഉപകരണങ്ങളും തുണികളും കർട്ടൻ ഉൾപ്പെടെയുള്ള സാധനസാമഗ്രികളും നശിച്ചു. ഭിത്തികൾ മുഴുവൻ കരിപുരണ്ട നിലയിലാണ്. ഒന്നാം നിലയിലെ വീടിന്റെ ഭിത്തി ഉൾപ്പെടെ ഇടിമിന്നലിന്റെ ശക്തിയിൽ പൊട്ടി കീറി ഇളകി മാറിയ നിലയിലാണ്. നിലത്ത് ഇട്ടിട്ടുള്ള ടൈൽസ് പൊട്ടി.
മാത്യുവിനെ കൂടാതെ മരുമകൾ ലിനി കൊച്ചുമക്കളായ റയാൻ, റോസൻ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ താഴത്തെ നിലയിലായിരുന്നു. രാത്രിയിൽ ഇടിമിന്നലുണ്ടായെന്നറിഞ്ഞിട്ടും മുകളിലെ നിലയിൽ നടന്ന അപകടം വീട്ടുകാർ അറിഞ്ഞിരുന്നില്ല.
രാവിലെ എഴുന്നേറ്റപ്പോൾ വീടിനു പുറത്തേക്ക് തീയുടെ പുക വന്ന് ഭിത്തി കറുത്തത് കണ്ട് വീടിന്റെ ഒന്നാം നിലയിൽ കയറിയപ്പോഴാണ് അപകട വിവരമറിയുന്നത്.