നെടുങ്കണ്ടം: അഞ്ചും ഏഴു വയസ് പ്രായമുള്ള കുട്ടികളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കുട്ടികളുടെ പിതാവ് ഒന്നാം പ്രതിയും അമ്മാവന്‍ രണ്ടാം പ്രതിയുമായി നെടുങ്കണ്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പരുക്കേറ്റ കുട്ടികളെ ശിശു സംരക്ഷണ സമിതിക്കു കൈമാറി. നെടുങ്കണ്ടം മുണ്ടിയെരുമയിലാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി പുലര്‍ച്ചെ 1.30വരെ കുട്ടികളുടെ ഉറക്കെയുള്ള നിലവിളിയും മുതിര്‍ന്നവരുടെ അട്ടഹാസവും കേട്ട പ്രദേശവാസികള്‍ ആശാവര്‍ക്കറെ വിവരം അറിയിക്കുകയും ആശാവര്‍ക്കര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ വീട്ടിലെത്തിയപ്പോൾ അഞ്ച് വയസുകാരിയുടെ മുഖത്ത് പൊള്ളലേറ്റ പാടും ഏഴുവയസുകാരിക്ക് നടക്കാനുള്ള ബുദ്ധിമുട്ടും ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
തുടര്‍ന്ന് ആശാ പ്രവര്‍ത്തക പട്ടം കോളനി മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.കെ. പ്രശാന്തിനെ വിവരം അറിയിച്ചു. ഡോ. വി.കെ. പ്രശാന്തും ആരോഗ്യ പ്രവര്‍ത്തകരും നടത്തിയ പരിശോധനയില്‍ രണ്ടുകുട്ടികള്‍ക്കും ദേഹമാസകലം മുറിവേറ്റത് കണ്ടെത്തി.
തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നെടുങ്കണ്ടം പോലിസില്‍ വിവരം അറിയിച്ചതോടെ നെടുങ്കണ്ടം എസ്.ഐടി.എസ്. ജയകൃഷ്ണനും സംഘവും സ്ഥലത്തെത്തി കുട്ടികളുടെ പിതാവിനെയും അമ്മാവനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പിതാവും അമ്മാവനും ഒന്നിച്ച് ജോലിക്ക് പോകുന്നതിനുവേണ്ടിയാണ് അമ്മാവന്‍ വാടകയ്ക്ക് താമസിക്കുന്ന മുണ്ടിയെരുമയിലെ വീട്ടില്‍ ദിവസങ്ങളായി ഒന്നിച്ചുതാമസിക്കാന്‍ തുടങ്ങിയത്. ജോലികഴിഞ്ഞ് ഇരുവരും ഒന്നിച്ചുവരും. മദ്യലഹരിയില്‍ പിതാവ് ഉറങ്ങും. അമ്മാവന്‍ പഠനത്തില്‍ സഹായിക്കാനായി കുട്ടികളെ സമീപത്തെ മുറിയില്‍ കയറ്റി കതകടയ്ക്കും അക്ഷരമാല ചൊല്ലിക്കും.
തെറ്റിയാല്‍ കസേരയില്‍ കയറ്റിനിര്‍ത്തി വിവസ്ത്രരാക്കുകയും അടിക്കുകയും ചെയ്യും. അടിക്കും കാപ്പികമ്പിനും പൈപ്പിനും കയറിനുമാണ് അടിക്കുന്നത്. അടിക്കുന്നതിനിടെ ഇയാള്‍ അട്ടഹസിക്കും. ചിലപ്പോള്‍ കസേരയുടെ പുറത്ത് കൈവച്ച് അതിന് മുകളില്‍ അടിക്കും. രാത്രിയില്‍ ഉപ്പ് നിലത്തുവിതറി അതില്‍ നിര്‍ത്തും. അങ്ങനെയാണ് മുട്ടില്‍ മുറിവുണ്ടായത്.