മെഹ്‌സാന: ഗുജറാത്തില്‍ യുവാവ് മുന്‍ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കോളേജ് ക്യാമ്പസിലെ പുതിയതായി നിര്‍മ്മിക്കുന്ന ലാബോറട്ടറി കെട്ടിടത്തില്‍ ഒളിപ്പിച്ചു.
മെഹ്‌സാന ജില്ലയിലെ വദസ്മയിലുള്ള ഒരു ഫാര്‍മസി കോളേജ് വിദ്യാര്‍ത്ഥിനിയെയാണ് അതേ കോളേജിലെ വിദ്യാര്‍ത്ഥിയായ യുവാവ് കൊലപ്പെടുത്തിയത്.
ഏപ്രില്‍ 28നാണ് സംഭവം. യുവതിയെ കാണാതായതോടെ നടത്തിയ തെരച്ചിലിനൊടുവില്‍ ഏപ്രില്‍ 29ന് കോളജ് ക്യാമ്പസിനുള്ളില്‍ പുതിയതായി നിര്‍മ്മിക്കുന്ന ലാബോറട്ടറി കെട്ടിടത്തില്‍നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. യുവാവും യുവതിയും തമ്മില്‍ മുമ്പ് പ്രണയത്തിലായിരുന്നു.
എന്നാല്‍, ഒന്നര വര്‍ഷം മുമ്പ് പെണ്‍കുട്ടി യുവാവുമായുള്ള ബന്ധം ഉപേക്ഷിച്ചു. പിന്നീട് യുവതി മറ്റൊരു യുവാവുമായി സൗഹൃദത്തിലായിരുന്നു. ഇതിൽ പക തോന്നിയ യുവാവ് നേരത്തെ വാങ്ങിയിരുന്ന നോട്ടുബുക്ക് നല്‍കാമെന്ന് പറഞ്ഞ് യുവതിയെ കോളേജ് ക്യാമ്പസിന്‍റെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് പ്രകോപിതനായ പ്രതി പെണ്‍കുട്ടിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പിന്നീട് മൃതദേഹം വലിച്ചിഴച്ച് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ ഒളിപ്പിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. കാണാതാകുന്നതിന് മുമ്പ് പെണ്‍കുട്ടിയുമായി യുവാവ് സംസാരിക്കുന്നതിന്‍റെ സി.സി. ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.
ഒളിവിലപോയ യുവാവിനെ വല്‍സാദ് ജില്ലയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.