പത്തനംതിട്ട: സ്വത്തിന്റെ പേരിൽ പിതാവിന് നേരെ ആക്രമണം നടത്തിയ മകൻ അറസ്റ്റിൽ. കുടുംബ സ്വത്ത് വീതം വച്ച് നല്‍കിയില്ലെന്ന കാരണത്തിലാണ് ഇയാൾ പിതാവിനെ ക്രൂരമായി മര്‍ദിച്ചത്.
പ്രതിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കവിയൂര്‍ ഞാലിക്കണ്ടം പാറപ്പുഴ വാര്യത്ത് വര്‍ക്കി(75)യെ മര്‍ദ്ദിച്ച മകന്‍ മോന്‍സി(44)യാണ് പിടിയിലായത്.
വെള്ളിയാഴ്ച രാത്രി പത്തരയ്ക്കായിരുന്നു സംഭവം. ഇരു കൈകള്‍ക്കും ഒടിവും വാരിയല്ലിന് പൊട്ടലുമേറ്റ വര്‍ക്കിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വത്ത് എഴുതി നല്‍കാത്തതിന്റെ പേരിൽ മദ്യത്തിന് അടിമയായ മോന്‍സി വീട്ടില്‍ വഴക്കുണ്ടാക്കുക പതിവായിരുന്നു.
പതിവു പോലെ സംഭവ ദിവസം മദ്യപിച്ച് എത്തിയ മോന്‍സി വസ്തുവിന്റെ പേരില്‍ പിതാവുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ വീട്ടു പരിസരത്ത് കിടന്നിരുന്ന വടി ഉപയോഗിച്ച് വര്‍ക്കിയെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ ശനിയാഴ്ച പുലര്‍ച്ചെയോടെ വീടിന് സമീപത്തു നിന്നുമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.