തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന അശാസ്ത്രീയ ആരോഗ്യ വിവരണങ്ങൾ പിടിച്ചു കെട്ടേണ്ട അടുത്ത പാന്റെമിക്കെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹു.
നൂറുകണക്കിന് ജീവനുകൾ അശാസ്ത്രീയ പ്രചരണങ്ങളിലൂടെ നഷ്ടപ്പെടുന്നുവെന്നും ഇത് കോവിഡ് 19നേക്കാൾ ശക്തിയുള്ള പാന്റമിയ്ക്കാണെന്നും തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ നടന്ന റ്റെടക്സ് പ്രസംഗവേദിയിൽ അദ്ദേഹം പറഞ്ഞു.
കോവിഡ് കാലഘട്ടത്തിന് വളരെ മുമ്പേ തന്നെ ക്യാൻസർ, ഡയബറ്റിസ്, അവയവദാനം പ്രതിരോധ കുത്തിവെപ്പുകൾ തുടങ്ങിയ വിവിധ പൊതുജനാരോഗ്യ പ്രശ്നങ്ങളിൽ അബദ്ധജടിലമായ ആശാസ്ത്രീയ സമൂഹ മാധ്യമ വിവരണങ്ങൾ നിരവധി ജീവനുകൾ നഷ്ടപ്പെടുവാൻ കാരണമായി തീർന്നിട്ടുണ്ട്.
ഇത്തരം സന്ദർഭങ്ങളിൽ സമൂഹ മാധ്യമങ്ങളെക്കാൾ കൂടുതൽ വിശ്വാസ്യതയുള്ളത് പ്രിന്റ് വിഷ്വൽ മീഡിയകൾക്കാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്ന ഇത്തരം വ്യാജ വാർത്തകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുകൊണ്ടുള്ള ടൂളുകളിലൂടെ തുറന്നുകാട്ടേണ്ട സംവിധാനങ്ങൾ ഉണ്ടാക്കേണ്ടത് എൻജിനീയറിങ് ബിരുദധാരികളുടെ ചുമതലയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ നടന്ന വിഷയാവതരണങ്ങളിൽ സുമി അഗർവാൾ, മനോജ് രാഘവൻ, അഞ്ജന ഗോപകുമാർ, നീരജ് മാധവ് തുടങ്ങിയവർ സ്വന്തം ജീവിത അനുഭവങ്ങളും പങ്കുവച്ചു.