മലപ്പുറം: താനൂരിൽ അപകടത്തിൽപ്പെട്ട വിനോദസഞ്ചാര ബോട്ടിന് ലൈസൻസില്ല. ബോട്ട് കീഴ്‌മേൽ മറിഞ്ഞാണ് അപകടം. 35 പേർക്കുള്ള സീറ്റിൽ കയറിയത് അമ്പതോളം പേരാണ്. കരയിൽനിന്ന് 300 മീറ്റർ അകലെയാണ് അപകടം നടന്നത്.
പൂരപ്പുഴയിലൂടെ അനധികൃതമായി നടത്തുന്ന വിനോസഞ്ചാര ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അരമണിക്കൂർ സമയമാണ് യാത്രക്കാർക്ക് ബോട്ട് സവാരി ഇവർ ഒരുക്കുന്നത്. അവധി ദിവസമായതിനാൽ കൂടുതൽ ആളുകൾ എത്തിയിരുന്നു. ഇതിനാൽ കൂടുതൽ ആളുകളെ ബോട്ടിൽ കയറ്റുകയായിരുന്നുവെന്നാണു രക്ഷപ്പെട്ടവർ പറഞ്ഞു.
വിനോദസഞ്ചാര സാധ്യത കണക്കിലെടുത്ത് താനൂർ നഗരസഭാ ഭാഗം തൂവൽ തീരത്ത് കഴിഞ്ഞ മാസം ഫ്ലോട്ടിങ് ബ്രിഡ്ജ് കൂടി ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ നിരവധി പേർ ഇവിടെ എത്തിയിരുന്നു. ആളൊന്നിന് 120-150 രൂപ വരെ ഈടാക്കി നടത്തിയിരുന്ന ബോട്ട് സർവീസാണിത്. വൈകിട്ട് ആറു മണിയോടെ അവസാനിപ്പിക്കേണ്ടിയിരുന്ന ബോട്ട് സർവീസ് 6.45 വരെയും അമിതഭാരം കയറ്റി സർവീസ് തുടർന്നു.