കോഴിക്കോട്: ബാലുശ്ശേരി എകരൂലിൽ കഞ്ചാവുമായി അറസ്റ്റിലായ സംഘത്തിലെ പ്രതി എസ്.ഐയെ അക്രമിച്ച് പരിക്കേല്‍പ്പിച്ചു.
വാടക വീട് കേന്ദ്രീകരിച്ച് എകരൂലിലെ കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ പിടിയിലായ കണ്ണൂര്‍ അമ്പായത്തോട് സ്വദേശി പാറച്ചാലില്‍ അജിത് വര്‍ഗീസാ(22)ണ് പ്രതികള്‍ക്ക് എസ്കോര്‍ട്ട് പോയ എസ്.ഐയെ അക്രമിച്ചത്. നാദാപുരം കണ്‍ട്രോള്‍ റൂം എസ്ഐ രവീന്ദ്ര(53)നെയാണ് പ്രതി അക്രമിച്ചത്.
പേരാമ്പ്രയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ രവീന്ദ്രനും, ബാലുശ്ശേരി പോലീസും ചേര്‍ന്നാണ് പ്രതികളെ വടകര മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ചത്. ചേംബറില്‍ ഹാജരാക്കാന്‍ ഒരുങ്ങുന്നതിനിടെ മൂത്രം ഒഴിക്കണമെന്നാവശ്യപ്പെട്ട പ്രതി അജിത് വര്‍ഗീസ് കൈകളിലെ വിലങ്ങ് നീക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇതിനിടയില്‍ അജിത് വര്‍ഗീസ് കൈ വിലങ്ങ് കൊണ്ട് എസ്‌ഐയുടെ മുഖത്തും മൂക്കിനും ഇടിച്ച് പരിക്കേല്‍പ്പിച്ചു. അക്രമാസക്തനായ പ്രതിയെ മറ്റ് പോലീസുകാര്‍ ബലം പ്രയോഗിച്ചാണ് കീഴടക്കിയത്.
പരിക്കേറ്റ എസ്ഐ വടകര ഗവ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ വടകര പൊലീസ് അജിത് വര്‍ഗീസിനെതിരെ വധശ്രമത്തിന് കേസെടുത്തു. സഹോദരൻ കണ്ണൂര്‍ അമ്പായത്തോട് പാറച്ചാലില്‍ അലക്സ് വര്‍ഗീസ്( 24), താമരശ്ശേരി തച്ചംപൊയില്‍ ഇ.കെ. റജിന( 40), രാരോത്ത് പരപ്പന്‍പൊയില്‍ സനീഷ്‌കുമാര്‍( 38) എന്നിവരാണ് അജിതിനെ കൂടാതെ പിടിയിലായത്. ഒൻപത് കിലോ കഞ്ചാവും 114000 രൂപയും ഇവരില്‍ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു.